ന്യൂഡൽഹി: ആഗോള പട്ടിണി സൂചിക റിപ്പോർട്ടിനെ തളളി കേന്ദ്രമന്ത്രി വി മുരളീധരൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അക്കമിട്ട് നിരത്തി നിഷേധിച്ചത്. പട്ടികയല്ല, കാണേണ്ടത് വസ്തുത എന്ന പോസ്റ്റിൽ നാല് ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
നരേന്ദ്രമോദി അധികാരത്തിലേറുന്നതിനും മുമ്പ്, 2012ലും 2013ലും ഇതേ പട്ടികയിൽ പാകിസ്താൻ
അടക്കമുള്ള അയൽരാജ്യങ്ങളെക്കാൾ ഇന്ത്യ പിന്നിലായിരുന്നില്ലേ? ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കിയ ഒരു രാജ്യം പട്ടിണിക്കാര്യത്തിൽ ഉത്തരകൊറിയയെക്കാൾ (2017) പിന്നിലെന്ന് പറയുന്ന പട്ടികയെ നിങ്ങൾ മുഖവിലയ്‌ക്കെടുക്കുമോ? പോഷകാഹാരക്കുറവ്, ശിശുമരണം,ശരീര ശോഷണം, മുരടിപ്പ് എന്നിവയിൽ സ്ത്രീസമത്വത്തിനും ഗർഭകാല പരിചരണത്തിനും മുഖ്യപരിഗണന നൽകുന്ന ഇന്ത്യ ,അഫ്ഗാനിസ്ഥാനെക്കാൾ (2018) മോശമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
80 കോടിയിലധികം ജനങ്ങൾക്ക് കോവിഡ്കാലത്ത് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കിയ രാജ്യത്തെക്കാൾ ആഭ്യന്തര യുദ്ധവും ഭീകരവാദവും രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയും നിറഞ്ഞ അയൽരാജ്യങ്ങളിൽ സ്ഥിതി മെച്ചമായിരുന്നെന്നു പറയുന്ന പട്ടികയെ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച ചോദ്യങ്ങൾ.
സൂചികയിൽ ഗുരുതരമായ പിഴവുണ്ടെന്ന് കേന്ദ്രസർക്കാർ നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കൊറോണ കാലത്ത് പോലും രാജ്യത്തെ ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമത്തെ പൂർണമായും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള റിപ്പോർട്ടാണിത്. സർക്കാർ നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ലഭ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.
പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയിൽ ഗുരുതര പിഴവുണ്ട്. അടിസ്ഥാനപരമായ വസ്തുതകൾ സൂചിക തയ്യാറാക്കുമ്പോൾ കണക്കിലെടുത്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഗ്ലോബൽ ഹംഗർ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർ ഹിൽഫ് എന്നിവർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല.
നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സർവ്വേയാണ് സൂചിക തയ്യാറാക്കുന്നതിന് അവലംബിച്ചത്. സർവ്വേ നടത്തിയത് ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയ രീതിയല്ലെന്നും കേന്ദ്രം ആരോപിച്ചു. ആളോഹരി, ഭക്ഷ്യധാന്യ ലഭ്യത, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്താനുള്ള ശാസ്ത്രീയമായ രീതികൾ ഇതിനായി സ്വീകരിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പോഷകാഹാര കുറവ് ശാസ്ത്രീയമായി കണ്ടെത്തുന്നതിന് വ്യക്തികളുടെ ശരീര ഭാരവും ഉയരവും അറിയേണ്ടതുണ്ട്. സർക്കാരിൽനിന്നോ മറ്റെവിടെയെങ്കിലും നിന്നോ ഭക്ഷ്യധാന്യം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യവും ഈ സർവ്വേയിൽ ഉൾപ്പെട്ടിരുന്നില്ല. സർവ്വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണെന്ന് കേന്ദ്രസർക്കാർ പറയുന്നു.
ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്സേൺ വേൾഡ് വൈഡും ജർമ്മൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് റിപ്പോർ്ട്ട് തയ്യാറാക്കിയത്. പോഷകാഹാര കുറവ്, ശിശുമരണ നിരക്ക്, ശരീര ശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്.
Comments