കലാസാഹിത്യ സാംസ്‌കാരിക പ്രാധാന്യമുള്ള വസ്തുക്കളെ ശേഖരിച്ച് പൊതു പ്രദർശനത്തിന് സജ്ജമാക്കുന്നിടമാണ് മ്യൂസിയങ്ങൾ. പലപ്പോഴും പുരാവസ്തുക്കളും, ദേശീയ സ്വത്ത് എന്ന സ്ഥാനമുള്ള അമൂല്യ വസ്തുക്കളും മ്യൂസിയങ്ങളിലാണ് സൂക്ഷിക്കുക. വലിയ നഗരങ്ങളിലാണ് മ്യൂസിയങ്ങൾ ഉണ്ടാവുക. ചരിത്രം, കല, സാംസ്‌കാരിക പൈതൃകം എന്നിവയെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുകയാണ് ഇവയുടെ പ്രധാന ഉദ്ദേശ്യം.
ഇപ്പോഴിതാ ഈ ലക്ഷ്യംവെച്ച് മദ്യശാലകൾക്കായി രാജ്യത്തെ ആദ്യ മ്യൂസിയം തുറന്നിരിക്കുകയാണ്. ഗോവയിലാണ് ഈ മ്യൂസിയം തുറന്നിരിക്കുന്നത്. മദ്യപാനികൾക്ക് മാത്രമല്ലെ പ്രയഭേദമന്യേ എല്ലാവർക്കും ഈ മ്യൂസിയത്തിൽ പ്രവേശനമുണ്ട്. പുരാവസ്തു സംരംഭകൻ കൂടിയായ നന്ദൻ കുഡ്ചാദ്കർ ആണ് ഈ ആശയത്തിന് പിന്നിൽ. ഓൾ എബൗട്ട് ആൽക്കഹോൾ എന്നാണ് മ്യൂസിയത്തിന്റെ പേര്.
വടക്കൻ ഗോവയിലെ കൻഡോളിം വില്ലേജിലാണ് ഓൾ എബൗട്ട് ആൽക്കഹോൾ എന്ന മ്യൂസിയം സഞ്ചാരികൾക്കായി തുറന്നത്. മദ്യപാനം ഗോവയ്‌ക്ക് അതിഥി സൽക്കാരത്തിന്റെ കൂടി അടയാളമാണ്. എന്നാൽ മ്യൂസിയത്തിന്റെ ലക്ഷ്യം മദ്യത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയല്ല. മറിച്ച് ഗോവയിലെ സമ്പന്നമായ പാരമ്പര്യം ലോകത്തെ അറിയിക്കുകയെന്നതാണ്. പണ്ട് കാലത്ത് മദ്യം ഒഴിച്ചുകൊടുക്കാൻ ഉപയോഗിച്ച പാത്രങ്ങളുടെ ശേഖരം തന്നെ ഇവിടെയുണ്ട്.
1950കളിലെ ഫെനി ബോട്ടിലുകൾ, പാനീയം വിളമ്പാൻ ഉപയോഗിക്കുന്ന ഗ്ലാസ് വെയർ, പഴയ തടി ഡിസ്‌പെൻസറുകൾ, അളക്കാനുള്ള ഉപകരണങ്ങൾ എന്നിങ്ങനെ നീളുന്നു. ലോകത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ശേഖരിച്ച സ്‌നിഫ്റ്ററുകൾ, ചരിഞ്ഞ വൈൻ ഗ്ലാസുകൾ, പോളണ്ടിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഷോട്ട് ഗ്ലാസ്, മുൻകാലങ്ങളിൽ ഫെനി നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന പുരാവസ്തുക്കൾ തുടങ്ങിയവയും സന്ദർശകർക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
കാജു ഫെനിയാണ് ഈ മ്യൂസിയത്തിലെ പ്രധാനി. പ്രകൃതിദത്തമായ രീതിയിലാണ് ഇതിന്റെ നിർമ്മാണമെന്ന് ഉടമ അവകാശപ്പെടുന്നു. റഷ്യയിലും, സ്‌കോട്ട്‌ലൻഡിലുമുള്ളവരൊക്കെ അവിടുത്തെ മദ്യസാമഗ്രികളിൽ സന്തോഷംകൊള്ളുന്നു. എന്നാൽ, ഇന്ത്യയിലേക്ക് വന്നാൽ സ്ഥിതി മറ്റൊന്നാണ്. മദ്യത്തെ തികച്ചും വേറിട്ട രീതിയിലാണ് ഇവിടെയുള്ളവർ കാണുന്നത്. ഇതാണ് തന്നെ ഒരു ആൽക്കഹോൾ മ്യൂസിയം തുടങ്ങാൻ പ്രേരിപിച്ചതെന്ന് കുഡ്ചാജ്കർ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ച മ്യൂസിയത്തിലേക്ക് നിരവധി പേരാണ് എത്തുന്നത്..
Comments