ധാക്ക: രാജ്യത്തെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കു നേരെ നടക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഇസ്‌കോൺ(ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്). ഇതിന് ഉത്തരവാദികളായ ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ഇസ്കോൺ ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്‌കോൺ പറഞ്ഞു.
മതമൗലിക വാദികളുടെ ആക്രമണത്തിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഹിന്ദുക്കളുടെ വീടുകളും കടകളും അക്രമികൾ നശിപ്പിച്ചു. കൂടാതെ നിരവധി ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടതായി ഇസ്‌കോൺ അറിയിച്ചു. നിരപരാധികളായ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന മതമൗലിക വാദികളെ പിടികൂടണമെന്നാണ് സംഘടന സർക്കാരിനെ അറിയിച്ചത്.
‘ ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെയുണ്ടായ അക്രമം ഹൃദയത്തിൽ ആഴത്തിലുള്ള മുറിവ് സൃഷ്ടിച്ചിരിക്കുകയാണ്. അക്രമത്തിന്റെ നടുക്കം ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല’ ഇസ്‌കോൺ പറഞ്ഞു. വൈഷ്ണവ വിശ്വാസികളായ പ്രാന്ത ചന്ദ്ര ദാസ്, ജതൻ ചന്ദ്ര സാഹ എന്നിവർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇവരുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു എന്നും ഇസ്‌കോൺ കൂട്ടിച്ചേർത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്‌കോൺ അംഗം നിമൈ ചന്ദ്ര ദാസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബംഗ്ലാദേശിലെ ജനതയുടെ ശാന്തി തകർത്ത മതമൗലിക വാദികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ഇസ്‌കോൺ സർക്കാരിനോട് ആവശ്യപ്പെടുന്നത്. അക്രമ പരമ്പര നിർത്തുന്നതോടെ മാത്രമേ രാജ്യത്ത് ക്രമസമാധാനം പുനസ്ഥാപ്പിക്കാൻ കഴിയു. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ അക്രമികൾക്ക് നൽകണമെന്നും ഇസ്‌കോൺ ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കൾക്കെതിരെ നിരവധി അക്രമസംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തത്. ഒട്ടുമിക്ക ജില്ലകളിലെയും ക്ഷേത്രങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. എൺപതോളം ക്ഷേത്രങ്ങൾക്ക് സമീപം സംഘർഷം നടന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് ഹിന്ദുമതസ്ഥർ ഉള്ളത്.
Comments