ബംഗലൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ട്വീറ്റ് കർണാടക കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നും പിൻവലിച്ചു. പ്രധാനമന്ത്രി നിരക്ഷരനാണെന്ന് ചിത്രീകരിക്കുന്ന പദപ്രയോഗവും ട്വീറ്റിലെ മോശം ഭാഷയും രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി. പുതിയ സോഷ്യൽ മീഡിയ മാനേജർക്ക് സംഭവിച്ച പിഴവാണെന്ന് വ്യക്തമാക്കി കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറും രംഗത്തെത്തി.
രാഷ്‌ട്രീയ പ്രസ്താവനകളുടെ ഭാഷ സംസ്‌കാരവും ജനാധിപത്യ മര്യാദയും അടങ്ങിയതാകണമെന്ന വിശ്വാസമാണ് തനിക്കുളളതെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. പുതിയ സോഷ്യൽ മീഡിയ മാനേജർ കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ നടത്തിയ അപരിഷ്‌കൃതമായ ട്വീറ്റിൽ ഖേദം പ്രകടിപ്പിക്കുകയും പിൻവലിക്കുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു. ട്വീറ്റിന് പിന്നാലെ നിരവധി പേർ ഇതിലെ ഭാഷയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇന്നലെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. ഒപ്പിടാൻ കൈവിരലിൽ മഷി മുക്കി പതിപ്പിക്കുന്ന ഒട്ടും അക്ഷരാഭ്യാസം ഇല്ലാത്തവരെ വിളിക്കുന്ന അങ്കൂത്താ ചാപ്പ് എന്ന പ്രയോഗമാണ് വിവാദമായത്. ‘കോൺഗ്രസ് സ്‌കൂളുകൾ ഉണ്ടാക്കി, പക്ഷെ മോദി പഠിച്ചില്ല, കുട്ടികൾക്ക് പഠിക്കാൻ വിവിധ പദ്ധതികൾക്ക് കോൺഗ്രസ് രൂപം നൽകി, അവിടെയും മോദി പഠിച്ചില്ല. ഭിക്ഷാടനം നിരോധിച്ചിട്ടും ജീവിക്കാൻ വേണ്ടി യാചകവൃത്തി തെരഞ്ഞെടുത്തവർ ഇന്ന് ജനങ്ങളെയും അതിലേക്ക് തളളിവിടുകയാണ്’. ഇതായിരുന്നു ട്വീറ്റിന്റെ പൂർണരൂപം.
കോൺഗ്രസ് ഈ നിലവാരത്തിലേക്ക് താഴരുതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇത്തരം അപക്വമായ ആരോപണങ്ങൾക്ക് മറുപടി പോലും അർഹിക്കുന്നില്ലെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈ മാസം 30 ന് കർണാടകയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസിന്റെ ട്വീറ്റും വിവാദവും തലപൊക്കിയിരിക്കുന്നത്.
Comments