എറണാകുളം: അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നാൽ ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തുവിടുന്ന ജലത്തിന്റെ അളവ് നിയന്ത്രിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. നിലവിൽ ഭയപ്പെടെണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അണക്കെട്ട് തുറന്നതിനുശേഷം ആലുവയിൽ പെരിയാറിലെ ജലനിരപ്പ് പരിശോധിക്കുകയായിരുന്നു മന്ത്രി.
ചൊവ്വാഴ്ച രാവിലെയാണ് ഇടുക്കി-ഇടമലയാർ അണക്കെട്ടുകളിലെ ഷട്ടർ ഉയർത്തിയത്. ഡാമിൽ നിന്നും വെള്ളം പുറത്തു വരുന്നുണ്ടെങ്കിലും കാലടിയിലെയും ആലുവയിലെയും ജലനിരപ്പ് വാണിംഗ് ലെവലിന് ഏറെ താഴെയാണെന്ന് മന്ത്രി അറിയിച്ചു.
ആലുവയിലെയും കാലടിയിലെയും ജലനിരപ്പ് നിരന്തരം നിരീക്ഷിക്കാൻ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അപകടകരമായ നിലയിലേയ്‌ക്ക് ജലം ഉയരുമെന്ന് കണ്ടാൽ ഇടുക്കിയിൽ നിയന്ത്രണം ഏർപ്പെടുത്തും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയിൽ ഇതുവരെ ഏകദേശം 18.24 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും ഇടുക്കി ഡാം തുറന്നതോടെ 200 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്നും വാങ്ങേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
Comments