കാബൂൾ: അമേരിക്കയുടേയും അഫ്ഗാനിസ്താന്റെയും സൈനികരെ ആക്രമിച്ച ചാവേറുകളുടെ കുടുംബാംഗങ്ങൾക്ക് വൻ വാഗ്ദാനങ്ങളുമായി താലിബാൻ. ചാവേറുകൾ അഫ്ഗാന്റെ രക്തസാക്ഷികളാണെന്ന് പ്രഖ്യാപിച്ചാണ്, കൊല്ലപ്പെട്ടവരുടെ കുടുംബത്തിലുള്ളവർക്ക് സഹായങ്ങൾ നൽകുന്നത്. ചാവേറുകളുടെ കുടുംബത്തിലുള്ളവർക്ക് ഭൂമി ഉറപ്പാക്കുമെന്ന് താലിബാൻ മന്ത്രിസഭാംഗമായ സിറാജ്ജുദ്ദീൻ ഹഖാനി പറഞ്ഞു. കാബൂളിലെ ഒരു ഹോട്ടലിൽ ചാവേറുകളുടെ കുടുംബാംഗങ്ങൾ ഒത്തുകൂടിയ വലിയ ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന് വേണ്ടി ജീവൻ ബലി കഴിച്ച രക്തസാക്ഷികളെന്നാണ് കൊല്ലപ്പെട്ട ചാവേറുകളെ ഹഖാനി വിശേഷിപ്പിച്ചത്.
രാജ്യത്തിന്റെയും ഇസ്ലാം മതത്തിന്റെയും വീരന്മാരാണ് അവരെന്നും ഹഖാനി പ്രകീർത്തിച്ചതായി താലിബാൻ മാദ്ധ്യമ വക്താക്കളിലൊരാളായ സയീദ് ഖോസ്തി ട്വീറ്റ് ചെയ്തു. ചാവേറുകളുടെ കുടുംബത്തിന് 10,000 അഫ്ഗാനിയും (112 യുഎസ് ഡോളർ) പരിപാടിയുടെ അവസാനം കൈമാറി. ഇതിന് പുറമെ സ്ഥലവും കൈമാറുമെന്ന് ഹഖാനി വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ സർക്കാരിന് അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് താലിബാന്റെ പുതിയ നീക്കം. തങ്ങൾ രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കി പ്രവർത്തിക്കുമെന്നാണ് അധികാരത്തിലെത്തുമ്പോൾ താലിബാൻ പറഞ്ഞിരുന്നത്. അതേസമയം തന്നെ തീവ്രവാദ നീക്കങ്ങളെ പ്രോത്സാഹിക്കുന്നത് അവരുടെ മുൻ നിലപാടുകൾ മാറിയിട്ടില്ലെന്ന സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമേരിക്കയുടെ നിയന്ത്രണത്തിലായിരുന്ന കഴിഞ്ഞ 20 വർഷവും അഫ്ഗാനിൽ താലിബാന്റെ നേതൃത്വത്തിൽ നിരവധി ചാവേർ ആക്രമണങ്ങൾ നടത്തിയിരുന്നു. അമേരിക്കൻ സൈനികരേയും, അഫ്ഗാൻ സൈനികരേയുമാണ് താലിബാൻ ഭീകരർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇതിന് പുറമെ സാധാരണക്കാർക്ക് നേരെയും ആക്രമണ ശ്രമങ്ങൾ നടന്നിരുന്നു. നൂറ് കണക്കിന് ചാവേർ ആക്രമണങ്ങൾ ഈ സമയത്ത് ഉണ്ടായതായാണ് കണക്ക്.
Comments