കുശിനഗർ: സ്വയം പ്രകാശിതമാകുക എന്നിട്ട് ലോകത്തിന് വെളിച്ചമേകുക എന്ന ബുദ്ധവചനമാണ് ആത്മനിർഭരതയിലേക്കുളള ഭാരതത്തിന്റെ യാത്രയ്‌ക്ക് പ്രചോദനമാകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിയിൽ പങ്കാളിയാകാനുളള കരുത്ത് ഇന്ത്യയ്‌ക്ക് നൽകുന്നതും പ്രചോദനമാകുന്നതും ഈ വാക്കുകളാണെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അശ്വിൻ പൂർണിമദിനവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ പരമ്പരയിലാണ് പ്രധാനമന്ത്രി ആധുനീകകാലത്തിലും ബുദ്ധചിന്തകളുടെ പ്രസക്തിയെക്കുറിച്ച് ഓർമ്മിപ്പിച്ചത്.
ഭാരതത്തിന്റെ ഭരണ ഘടനയുടെ തന്നെ പ്രചോദനം ബുദ്ധനാണ്. ത്രിവർണപതാകയിലെ അശോകസ്തംഭമാണ് നമുക്ക് ചലന വേഗം പകരുന്നത്. ലോകം ഇന്ന് കാലാവസ്ഥാ വ്യതിയാനാത്തിന്റെ ആശങ്കകളിലാണ്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുളള ചർച്ചകളും നടക്കുന്നു. ഇവിടെയും ബുദ്ധസന്ദേശത്തിനാണ് പ്രസക്തിയുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്താണ് ചെയ്യുക എന്ന ചോദ്യത്തിന് പകരം എന്താണ് ചെയ്യേണ്ടത് എന്നതിലേക്കാണ് നാം എത്തുകയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഓരോരുത്തരുടെയും ഉളളിൽ നിന്ന് ആരംഭിക്കുന്നതുകൊണ്ടു തന്നെ ബുദ്ധൻ പ്രപഞ്ചം മുഴുവൻ ഉണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബുദ്ധന്റെ സമാധിസ്ഥലമായ യുപിയിലെ കുശി നഗറിൽ പണി കഴിപ്പിച്ച അന്താരാഷ്‌ട്ര വിമാനത്താവളവും ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചിരുന്നു. കുശിനഗറിലെ മഹാപരിനിർവ്വാണ ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയിരുന്നു.
Comments