ലക്‌നൗ: ഉത്തർപ്രദേശിൽ കുശീനഗർ എയർപോർട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചപ്പോൾ സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്‌ട്ര വിമാനത്താവളമാണ് ഉദ്ഘാടനം ചെയ്തത്. ഇത് കൂടാതെ ലക്‌നൗ, വാരാണസി എയർപോർട്ടുകളാണ് യുപിയിലെ അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ. ഇനി നോയിഡയിലും അയോദ്ധ്യയിലും ഇന്റർനാഷണൽ എയർപോർട്ടുകൾ നിലവിൽ വരും. ഇതോടെ രാജ്യത്ത് അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാകും യുപി.
നിരവധി അന്താരാഷ്‌ട്ര വിമാനങ്ങളെ കൈകാര്യം ചെയ്യുന്ന എയർപോർട്ടാണ് ലക്‌നൗ. മദ്ധ്യ-കിഴക്കൻ രാജ്യങ്ങളായ ഒമാൻ, കുവൈറ്റ്, യുഎഇ എന്നിവിടങ്ങളിലെ വിമാനങ്ങൾ ഇവിടെ കൈകാര്യം ചെയ്യപ്പെടുന്നു. അതേസമയം തായ്‌ലാൻഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന എയർപോർട്ടാണ് വാരാണസി.
പുതിയ കുശീനഗർ എയർപോർട്ടിൽ കൊളംബോയിൽ നിന്നുള്ള വിമാനമാണ് ആദ്യമെത്തിയത്. ശ്രീലങ്കയിൽ നിന്നുള്ള 125 ബുദ്ധ സന്യാസിമാരായിരുന്നു യാത്രക്കാർ. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സയും യാത്ര ചെയ്തിരുന്നു. കുശീനഗറിൽ എയർപോർട്ട് വന്നതോടെ സംസ്ഥാനത്തെ പരിനിർവാണ സ്തൂപ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനത്തിന് ലോകമെമ്പാടുമുള്ള ബുദ്ധ സന്യാസികളെ സഹായിക്കുമെന്നാണ് കരുതുന്നത്. കുശീനഗർ എയർപോർട്ട് പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ ശ്രീലങ്ക കൂടാതെ തായ്‌ലാൻഡ്, ജപ്പാൻ, ചൈന, തായ്‌വാൻ, വിയറ്റ്‌നാം, സിംഗപൂർ എന്നീ രാജ്യങ്ങളിൽ നിന്നും വിമാനങ്ങൾ കൈകാര്യം ചെയ്യപ്പെടും.
Comments