ന്യൂഡൽഹി: വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ. കൊറോണ പ്രതിരോധ വാക്‌സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് നേട്ടം സ്വന്തമാക്കിയത്. നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി ആർഎംഎൽ ആശുപത്രിയിലെത്തി. ആരോഗ്യപ്രവർത്തകരെ ആദരിക്കാനാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. വാക്സിനേഷൻ നൂറുകോടി കടക്കുന്ന അവസരത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ചെങ്കോട്ടയിൽ ദേശീയ പതാകയും ഉയർത്തുന്നുണ്ട്. 1400 കിലോഗ്രാമോളം ഭാരം വരുന്ന ഏറ്റവും വലിയ ദേശീയ പതാകയാണ് ചെങ്കോട്ടയില്‍ നടക്കുന്ന ചടങ്ങില്‍ ഉയര്‍ത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗായകന്‍ കൈലാഷ് ഖേര്‍ തയാറാക്കിയ ഒരു ഗാനവും വീഡിയോയും ചടങ്ങില്‍ പുറത്തിറക്കും.
ഇന്ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുള്ളത്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും വിമാനങ്ങളിലും കപ്പലുകളിലും നൂറ് കോടി നേട്ടത്തെ സംബന്ധിച്ചുള്ള അനൗൺസ്മെന്റുകൾ നടത്തും.
കഴിഞ്ഞ ജനുവരി 16നാണ് രാജ്യത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 60 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിനേഷൻ നൽകിയിരുന്നത്. മാർച്ച് 1 മുതൽ 45 വയസ്സിന് മുകളിലുള്ളവർക്കും രാജ്യത്തെമ്പാടും വാക്സിൻ ലഭ്യമാക്കി. മെയ് 1 മുതലാണ് 18 വയസ്സിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാൻ അനുമതി നൽകിയത്. 18 വയസിന് മുകളിലുള്ള 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസും നല്‍കി. സെക്കന്റില്‍ 700 ഡോസ് വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നതെന്നാണ് കണക്ക്.
എട്ട് സംസ്ഥാനങ്ങൾ വാക്സിനേഷനിൽ ആറ് കോടി ഡോസ് എന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിൻ വിതരണം ചെയ്തിട്ടുള്ളത്. 12.08 കോടി ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. മഹാരാഷ്‌ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബിഹാർ (6.30 കോടി), കർണ്ണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) സംസ്ഥാനങ്ങളും നേട്ടം സ്വന്തമാക്കി.
Comments