പാലക്കാട്: പ്രണയത്തിന് വേണ്ടി ഒറ്റ മുറിയിൽ പത്ത് വർഷമായി ജീവിച്ച റഹ്മാനും സജിതയും നിയമപരമായി വിവാഹിതരായി.അലിയൂർ കാരക്കാട്ടുപറമ്പ് സ്വദേശികളാണ് ഇരുവരും. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമാണ് ഇവർ വിവാഹിതരായത്. സെപ്തംബർ 15 നാണ് ഇരുവരും വിവാഹിതരാകുന്നതിനായി നെന്മാറ സബ്ബ് രജിസ്ട്രാർ മുൻപാകെ അപേക്ഷ സമർപ്പിച്ചത്. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ഏഴ് മാസമായി ഒരുമിച്ച് കഴിഞ്ഞു വന്ന ഇരുവർക്കും വിവാഹതിരാകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്.
2010 ഫെബ്രുവരിയിലാണ് റഹ്മാനോടൊപ്പം ജീവിക്കാൻ 18 കാരിയായ സജിത വീട് വിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിംഗുമായിരുന്നു റഹ്മാന്റെ ഉപജീവനമാർഗ്ഗം. റഹ്മാനോടൊപ്പം കഴിയുന്നതിനായി വീട് വിട്ടിറങ്ങിയ സജിതയെ റഹ്മാൻ ആരുമറിയാതെ 10 വർഷമായി വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു. സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്താൽ ഇരുവരും 2021 മാർച്ചിൽ വീട് വിട്ടിറങ്ങി വിത്തനശ്ശേരിയ്‌ക്ക് സമീപം വാടക വീട്ടിൽ താമസമാക്കി.
റഹ്മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരൻ റഹ്മാനെ നെന്മാറയിൽ വെച്ച് കണ്ടുവെന്ന് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഉണ്ടായ അന്വേഷണത്തിലാണ് പ്രണയ ജീവിതത്തിന്റെ 10 വർഷത്തെ ചരിത്രം പുറത്തറിഞ്ഞത്.
Comments