ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രിക്കാനാകാത്ത സാഹചര്യത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്). പാകിസ്താന് പുറമെ തുർക്കി, ജോർദ്ദാൻ, മാലി എന്നീ രാജ്യങ്ങളേയും പുതിയതായി ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ പറഞ്ഞു. അതേസമയം പാകിസ്താൻ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള നിർദ്ദേശങ്ങളോട് സഹകരിക്കുന്നുണ്ടെന്നും, എഫ്എടിഎഫ് നിർദ്ദേശിച്ച നാല് കാര്യങ്ങൾ മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്നും പ്ലെയർ പറഞ്ഞു. അതുകൊണ്ട് തന്നെ പാകിസ്താനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ല.
ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാൻ കഴിയാത്ത സാഹചര്യത്തിൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ തന്നെ നിലനിർത്തുമെന്ന് ഈ കഴിഞ്ഞ ജൂണിൽ എഫ്എടിഎഫ് വ്യക്തമാക്കിയിരുന്നു. ഹാഫിസ് സയീദ്, മസൂദ് അസ്ഹർ എന്നിവരുൾപ്പെടെ യുഎന്നിന്റെ ഭീകരവാദ പട്ടികയിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം നടത്തി വിചാരണ ചെയ്യാനും എഫ്എടിഎഫ് പാകിസ്താനോട് നിർദ്ദേശിച്ചിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചാൽ മാത്രമേ പാകിസ്താന് ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാകാൻ സാധിക്കൂ.
2018 ജൂണിലാണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഗ്രേ ലിസ്റ്റിൽ ഇടം പിടിച്ചതിനാൽ, അന്താരാഷ്ട്ര നാണയ നിധി (IMF), ലോക ബാങ്ക്, ഏഷ്യൻ വികസന ബാങ്ക് (ADB), യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽ നിന്ന് പാകിസ്താന് എളുപ്പത്തിൽ സാമ്പത്തിക സഹായം ലഭിക്കില്ല. ഭീകരവാദത്തിനെതിരായ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പാകിസ്താന് എഫ്എടിഎഫ് മുന്നറിയിപ്പ് നൽകിയിരുന്നു. കരിമ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടാൻ മൂന്ന് രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. ഇതുവരെ ചൈന, തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പിന്തുണയോടെയാണ് കരിമ്പട്ടികയിൽ പെടാനുള്ള നീക്കത്തെ പാകിസ്താൻ മറികടന്നിരുന്നത്.
Comments