ന്യൂഡൽഹി: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാലു മണിക്കൂർ കൊണ്ട് എത്തിച്ചേരാൻ കഴിയുന്ന സെമി ഹൈസ്പീഡ് റെയിൽ ലൈൻ (സിൽവർ ലൈൻ) പ്രോജക്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്‌ച്ച നടത്തി. കടബാധ്യത റെയിൽവേയ്‌ക്ക് ഏറ്റെടുക്കാൻ കഴിയാത്തതിനാൽ ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ സംസ്ഥാനത്തോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
63941 കോടി രൂപയുടെ പ്രോജക്ടാണ് സിൽവർ ലൈൻ. ഇതിൽ 2150 കോടി രൂപയാണ് കേന്ദ്ര വിഹിതം. 975 കോടി മതിപ്പുവിലയുള്ള 185 ഹെക്ടർ ഭൂമിയും റെയിൽവേയുടേതാണ്. ബാക്കി തുക സംസ്ഥാന സർക്കാർ കണ്ടെത്തേണ്ടതുണ്ട്. അന്താരാഷ്‌ട്ര ഏജൻസികൾ മുഖേന എടുക്കുന്ന ലോണുകളുടെ കടബാധ്യത സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോ എന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
33700 കോടി രൂപ കേന്ദ്ര സാമ്പത്തിക കാര്യ വകുപ്പു മുഖാന്തിരം ജി.ഐ.സി.എ, എഡിബി, എഐ ഐ ബി, കെ.എഫ് .ഡബ്ള്യൂ എന്നീ ഏജൻസികളിൽ നിന്ന് ലോണായി കണ്ടെത്താനാണ് പ്രൊപ്പോസൽ. പ്രോജക്ടിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങളാണ് റെയിൽ മന്ത്രാലയം ആലോചിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
13362 കോടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി വരും. ഇത് ഹഡ്കോയും കിഫ്ബിയും സംസ്ഥാന സർക്കാരും ചേർന്ന് വഹിക്കും. ബാക്കിയുള്ള തുക റെയിൽവേ, സംസ്ഥാന സർക്കാർ, പബ്ലിക് എന്നിങ്ങനെ ഇക്വിറ്റി വഴി കണ്ടെത്തും. പദ്ധതിയുടെ അന്തിമ അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പദ്ധതിക്ക് റെയിൽവേ മന്ത്രാലയം നേരത്തെ തത്വത്തിൽ പ്രാഥമിക അംഗീകാരം നൽകിയിരുന്നു. അന്തിമ അനുമതിക്കായി ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് കേരള സർക്കാർ റെയിൽവേ ബോർഡിന് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ, കെ. റെയിൽ മാനേജിംഗ് ഡയറക്ടർ കെ. അജിത് കുമാർ, സ്‌പെഷ്യൽ ഓഫീസർ വിജയകുമാർ, കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Comments