കാബൂൾ : അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോവുന്നത് എന്നതിന് പുതിയ തെളിവുകൾ. രാജ്യത്തെ അദ്ധ്യാപകർക്ക് ശമ്പളം നൽകാനുള്ള പണം പോലും സർക്കാർ ഖജനാവിൽ ഇല്ല. മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അദ്ധ്യാപകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.നാല് മാസത്തിലേറയായി അദ്ധ്യാപകർക്ക് ശമ്പളം നൽകിയിട്ട് ഇതാണ് ശക്തമായ പ്രതിഷേധം നടത്താൻ അദ്ധ്യാപകരെ പ്രേരിപ്പിച്ചത്. പടിഞ്ഞാറൻ ഹൊറാത്ത് പ്രവശ്യയിലെ അദ്ധ്യാപകരാണ് ശമ്പളം മുടങ്ങിയതിന്റെ പേരിൽ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നൂറുകണക്കിന് അദ്ധ്യാപകരാണ് ഒത്തുകൂടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് അവർ വ്യക്തമാക്കി. ഇസ്ലാമിക് എമിറേറ്റ് തങ്ങളുടെ ശമ്പളം എത്രയും വേഗം തന്ന് തീർക്കണമെന്ന് അദ്ധ്യാപകർ ആവശ്യപ്പെട്ടു.
അദ്ധ്യാപകർക്ക് വലിയ ശമ്പളമൊന്നും മുൻപും ഉണ്ടായിരുന്നില്ല. അന്നന്നത്തെ ചെലവിനുള്ളത് മാത്രമാണ് അവർക്ക് ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു പ്രതിസന്ധി നേരിടാനുള്ള സമ്പാദ്യമൊന്നും അദ്ധ്യാപകരുടെ പക്കലില്ല’ അദ്ധ്യാപികയായ ലത്തീഫ അലിസൈ പറഞ്ഞു. സ്വന്തം കുട്ടികൾക്ക് ഭക്ഷണമോ, വൈദ്യസഹായമോ പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും. കൂടാതെ, ശമ്പളം മുടങ്ങിയതോടെ പല കുടുംബങ്ങളും പട്ടിണിയിലായെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പലരും ജീവിക്കാൻ ഗതിയില്ലാതെ വീട്ടുപകരണങ്ങൾ വരെ വിൽക്കാൻ നിർബന്ധിതരാകുന്നു. അടുത്തിടെ ഡസൻ കണക്കിന് അദ്ധ്യാപകരാണ് ഇത്തരം വെല്ലുവിളികൾ നേരിടാനാകാതെ രാജ്യം വിട്ട് പോയത്. അതേസമയം വരും ദിവസങ്ങളിൽ ഒരു മാസത്തെ ശമ്പളം അനുവദിക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മേധാവി ശുഹാബുദ്ദീൻ സാക്കിബ് വ്യക്തമാക്കി.
രാഷ്‌ട്രീയസംഘർഷം തുടരുന്ന അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതോടെ പല രാജ്യങ്ങളും അഫ്ഗാനിസ്താന് സാമ്പത്തിക സഹായം നൽകുന്നത് മരവിപ്പിച്ചിരുന്നു. മാസങ്ങളോളം തുടർന്ന യുദ്ധവും അഫ്ഗാനിസ്താനിന്റെ ഖജനാവ് കാലിയാക്കി.
Comments