അഞ്ചൽ : സാമൂഹ്യ വിരുദ്ധരുടെ ക്രൂര പ്രവർത്തിയിലൂടെ പ്രവാസി യുവാവിന് നഷ്ടമായത് ജീവിതമാർഗം.പനച്ചിവിള കുമാരഞ്ചിറ വീട്ടിൽ ആലേഷിനാണ് ദുരനുഭവം ഉണ്ടായത്. യുവാവിന്റെ കൃഷിയിടത്തിലാണ് സാമൂഹ്യ വിരുദ്ധർ വിഷം കലക്കിയത്. ഇതോടെ ആയിരക്കണക്കിന് മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. വിപണനത്തിന് തയ്യാറായ മത്സ്യങ്ങളാണ് ചത്തത്.
കൊറോണ പ്രതിസന്ധിയിൽ നാട്ടിലെത്തി മത്സ്യ കൃഷി തുടങ്ങിയതായിരുന്നു ആലേഷ്. ബാങ്ക് വായ്പയെടുത്തും സുഹൃത്തുക്കളിൽ നിന്നും കടമെടുത്തുമാണ് ആലേഷ് അമ്മയുടെ സഹായത്തോടെ വീടിന്റെ സമീപം മത്സ്യകുളം നിർമ്മിച്ച് കൃഷി ആരംഭിച്ചത്.സുഭിക്ഷ കേരളം പദ്ധതിയുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഏകദേശം മൂന്ന് ലക്ഷം രൂപയാണ് ചെലവായത്. കുടുംബശ്രീയിൽ നിന്നാണ് അമ്മ ഒരു ലക്ഷം വായ്പയെടുത്ത് നൽകിയത്.
കൊറോണ കാലത്ത് വിദേശത്തെ ജോലി നഷ്ടമായതോടെയാണ് യുവാവ് മത്സ്യകൃഷിയിലേക്ക് തിരിഞ്ഞത്. മത്സ്യകൃഷിയിലൂടെ ലഭിക്കുന്ന പണം കൊണ്ട് കടം വീട്ടാമെന്ന് കരുതിയിരിക്കെയാണ് സംഭവം. സംഭവത്തിൽ ആലേഷും അമ്മയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Comments