മുംബൈ: ഇന്ത്യയുമായി എക്കാലത്തേയും മികച്ച പ്രതിരോധ സഹകരണത്തിലൂടെയാണ് മുന്നോട്ട് പോകുന്നതെന്ന് ബ്രിട്ടൺ. വാണിജ്യ-സാമ്പത്തിക മേഖലയിലും സഹകരണം ശക്തമായി തുടരുമെന്നും ബ്രിട്ടൺ അറിയിച്ചു. ഇന്ത്യയിൽ മൂന്ന് ദിവസമായി സന്ദർശനം നടത്തുന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസ്സാണ് ഇന്ത്യ-ബ്രിട്ടൺ ഉഭയകക്ഷി ധാരണകളെക്കുറിച്ച് പറഞ്ഞത്.
ഇന്ത്യയുമായി എക്കാലത്തേയും മികച്ച പ്രതിരോധ-സുരക്ഷാ പങ്കാളിത്തമാണ് ബ്രിട്ടണുള്ളത്. അതോടൊപ്പം സാമ്പത്തിക വാണിജ്യ മേഖലയിലും ശക്തമായ സഹകരണവും തുടരുകയാണ്. ഇന്ത്യയെപ്പോലുള്ള ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള ബ്രിട്ടന്റെ ബന്ധത്തിന് വലിയ ആഴവും പ്രാധാന്യവുമാണുള്ളത്. സമീപകാലത്ത് ഇന്തോ-പസഫിക് മേഖലയിൽ രൂപപ്പെട്ടിരിക്കുന്ന പ്രതിരോധ സംഖ്യത്തിലും ഇന്ത്യയുമായി കൈകോർക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. മേഖലയിലെ എല്ലാത്തരം അധാർമ്മിക പ്രവണതകളേയും തടയാൻ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്നും എലിസബത്ത് ട്രസ്സ് പറഞ്ഞു.
ഞങ്ങളുടെ സമുദ്രമേഖലയും വാണിജ്യപാതകളും സുരക്ഷിതമായിരിക്കണം. ഇന്ത്യൻ മഹാസമുദ്രവും പസഫിക്കും അത്‌ലാന്റിക്കുമടക്കം സ്വതന്ത്രവും സുരക്ഷിതവുമാകണം. അതിന് നിലവിലെ സാഹചര്യത്തിൽ ഇന്ത്യയോളം കരുത്തുള്ള നാവികസേന ഏറെ സഹായകരമാണെന്ന് ബ്രിട്ടൺ തിരിച്ചറിയുന്നു. ഇന്ത്യാ-ബ്രിട്ടീഷ് സംയുക്ത നാവികസേനാ കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ പങ്കാളിത്തവും ട്രസ്സ് എടുത്തുപറഞ്ഞു.
Comments