ശ്രീനഗർ: ജമ്മുകശ്മീരിലെ സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീർ താഴ്വരയിലെ സാധാരണക്കാർക്കു നേരെ വർദ്ധിച്ചു വരുന്ന ഭീകരവാദ പ്രവർത്തനങ്ങൾ ചെറുക്കാനുള്ള വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
രാജ് ഭവനിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സുരക്ഷ സേനയിലെയും പോലീസിലെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ജമ്മുകശ്മീരിൽ നിന്നും ഭീകരരെ നിഷ്‌കാസനം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചതായും പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായും അധികൃർ അറിയിച്ചു.
ജമ്മുകശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥൻ പർവേസ് അഹമ്മദിന്റെ കുടുംബാംഗങ്ങളെ അമിത് ഷാ സന്ദർശിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രി ശ്രീനഗറിൽ എത്തിയത്. ജമ്മുകശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതിനു ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്.
അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി പ്രദേശത്ത് അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Comments