കൊച്ചി: കുഞ്ഞിനെ തിരികെ കിട്ടാൻ അനുപമ ഹൈക്കോടതിയിലേക്ക്. വഞ്ചിയൂർ കോടതിയിലെ ദത്ത് നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സർക്കാർ നടപടികൾ വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്. ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്യും. അതേസമയം സംഭവത്തിൽ വീഴ്‌ച്ചയില്ലെന്നാണ് പോലസിന്റെ പ്രാഥമിക നിഗമനം. അനുപമയുടെ അച്ഛൻ ജയചന്ദ്രൻ അടക്കമുള്ളവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും.
കുഞ്ഞിനെ അനുപമയുടെ പക്കൽ നിന്ന് കൊണ്ടുപോകുന്നത് സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായ അച്ഛൻ ജയചന്ദ്രനാണ്. സ്വീകരിച്ച ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ പാർട്ടി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. കുഞ്ഞിനെ കേരളത്തിന് പുറത്തുള്ളവർക്ക് ദത്തുനൽകാൻ അനുമതി നൽകിയ ചൈൽഡ് വെൽഫയർ കമ്മിറ്റി അദ്ധ്യക്ഷ എൻ. സുനന്ദ 2010ൽ തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിന്റെ സ്ഥാനാർത്ഥിയായിരുന്നു.
പ്രസവിച്ച് മൂന്നാം നാൾ അനുപമയുടെ മാതാപിതാക്കൾ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാർക്ക് ദത്ത് നൽകിയെന്നാണ് പുറത്തു വരുന്ന വിവരം. ഏപ്രിലിൽ ശിശുക്ഷേമസമിതിയിൽ അവിടെ ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി അനുപമയും അജിത്തും എത്തിയിരുന്നു. വിവരങ്ങൾ കോടതിയിലേ നൽകൂ എന്നാണ് സമിതി അന്ന് ഇവരോട് പറഞ്ഞത്.
സമിതിയിലെ ഉന്നതരായ പലർക്കും കുഞ്ഞിനെ ഇവിടെ ഏൽപ്പിച്ച വിവരം അറിയാമായിരുന്നെന്നും ഒത്തുകളിയുണ്ടെന്നും അനുപമ ആരോപിക്കുന്നു. അതിനിടെ അനുപമയുടെ വാദങ്ങൾ തെറ്റാണെന്ന് ആരോപിച്ച് അജിത്തിന്റെ ആദ്യ ഭാര്യ നസിയയും എത്തിയിട്ടുണ്ട്. അനുപമ അറിഞ്ഞുകൊണ്ടാണ് കുട്ടിയെ കൈമാറിയതെന്നാണ് നസിയ പറഞ്ഞത്.
സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായതോടെ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ നിരാഹാര സമരം അനുപമ അവസാനിപ്പിച്ചിരുന്നു. ദത്തുനൽകൽ നടപടികൾ നിർത്തിവയ്‌ക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
Comments