ഇടുക്കി : കട്ടപ്പനയിൽ വിവിധ ഭാഷാ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി ബെഞ്ചമിൻ ബസ്കിയെയാണ് കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടപ്പന കാഞ്ചിയാറിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഏല തോട്ടത്തിലാണ് സംഭവം.
ഇന്ന് രാവിലെയാണ് ബസ്കി അഞ്ചംഗ സംഘത്തിനൊപ്പം ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത്. സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരെ കൊറോണ നിരീക്ഷണത്തിലിരുത്താൻ തോട്ടമുടമ ഇവർക്ക് വേണ്ടി പ്രത്യേക മുറി ഒരുക്കിയിരുന്നു. സംഘം മുറിക്ക് പുറത്തിരുന്ന് പച്ചക്കറി അരിയുന്നതിനിടെയാണ് സംഭവം. കയ്യിലിരുന്ന കത്തിയെടുത്ത് ബസ്കി സ്വന്തം കഴുത്തറുക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഇവർ ഉടൻ തന്നെ ഇക്കാര്യം തോട്ടമുടയെ അറിയിച്ചെങ്കിലും ബസ്കി രക്തം വാർന്ന് ഉടൻ മരിച്ചു. ബക്സിയുടേത് ആത്മഹത്യയെന്നാണ് ഒപ്പമുണ്ടായിരുന്നവർ പോലീസിന് നൽകിയിരിക്കുന്ന മൊഴി.
ജാർഖണ്ഡിൽ നിന്ന് കട്ടപ്പനയിലേക്ക് വരുന്നതിനിടെയും ബസ്കി വഴക്കുണ്ടാക്കിയിരുന്നു. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ മറ്റുള്ളവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിന് ശേഷമേ മരണത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് പോലീസ് അറിയിച്ചു.
Comments