തിരുവനന്തപുരം : അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രൻ ഉൾപ്പെട്ട സിപിഎം പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗം ഇന്ന് ചേരും.അനുപമയുടെ കുഞ്ഞിന്റെ ദത്തെടുപ്പ് നടപടികൾ നിർത്തിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് യോഗം.
യോഗത്തിൽ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾ അനുപമക്ക് പിന്തുണ നൽകിയ സാഹചര്യത്തിൽ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നതാണ് ശ്രദ്ധേയം. ലോക്കൽ കമ്മിറ്റിക്ക് നേരിട്ട് നടപടിയെടുക്കുന്നതിൽ പരിമിതികൾ ഉണ്ടെങ്കിലും വിവാദം യോഗത്തിൽ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് നടപടിയിൽ തീരുമാനമെടുക്കേണ്ടത്. പാർട്ടി ദേശീയ തലത്തിൽ പ്രതിരോധത്തിലായ വിഷയത്തിൽ ഉടൻ തീരുമാനം വേണമെന്ന അഭിപ്രായവും ഇതിനോടകം തന്നെ ശക്തമായിട്ടുണ്ട്.
ദത്ത് നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഇന്ന് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കും.കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂർണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സർക്കാർ തടസ്സ ഹർജി നൽകിയത്.അതേസമയം കുഞ്ഞിന്റെ അവകാശം ഉന്നയിച്ച് അമ്മ അനുപമയും ഇന്ന് കോടതിയിൽ ഹർജി നൽകും.
കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കൽ നടപടികൾ സംബന്ധിച്ച് പോലീസും സർക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളിൽ തീരുമാനമാകുന്നത് വരെ ദത്തിൽ തീർപ്പുകൽപ്പിക്കരുതെന്ന സർക്കാർ ആവശ്യമാണ് കോടതി പരിഗണിക്കുക.
കഴിഞ്ഞ ഒക്ടോബർ 19 നാണ് അനുപമ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്ന വഴിയിലാണ് കുട്ടിയെ ജയചന്ദ്രൻ ബലമായി പിടിച്ചുവാങ്ങിയത്. പിന്നീട് കുഞ്ഞിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതെ വന്നതോടെ ഏപ്രിൽ 19ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഗൗരവമുള്ള പരാതി ലഭിച്ചിട്ടും പോലീസ് കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല.
Comments