തിരുവനന്തപുരം: സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ് വണിന് 10 ശതമാനം സീറ്റ് വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അപേക്ഷകരുടെ എണ്ണം വർദ്ധിക്കുന്നത് പരിശോധിച്ചാകും പുതിയ ബാച്ചുകൾ അനുവദിക്കുക എന്നും മന്ത്രി അറിയിച്ചു.
50 താലൂക്കുകളിൽ സീറ്റ് കുറവാണ്. ഇവിടങ്ങളിൽ സീറ്റ് വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്ലസ് വൺ പ്രവേശനത്തിന് പുതിയ മാനദണ്ഡങ്ങളും സർക്കാർ പ്രഖ്യാപിച്ചു. നാലിന മാനദണ്ഡമാണ് പ്രഖ്യാപിച്ചത്.
താലൂക്ക് അടിസ്ഥാനത്തിൽ ഒഴിവുള്ള പ്ലസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി 36 താലൂക്കുകളിൽ സയൻസ് സീറ്റും, 41 താലൂക്കുകളിൽ ഹ്യുമാനിറ്റീസ് സീറ്റും, 46 താലൂക്കുകളിൽ കൊമേഴ്സ് സീറ്റും കുറവുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മുൻപ് ആനുപാതികമായി സീറ്റ് വർദ്ധിപ്പിക്കാത്ത ജില്ലകളിൽ 10 മുതൽ 20 ശതമാനം വരെ വർദ്ധന നൽകും. പൊതു മെറിറ്റും 20 ശതമാനം വരെ വർദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമുളള എയിഡഡ് അൺ എയിഡഡ് സ്‌കൂളുകളിൽ ആവശ്യമുള്ളതിന്റെ 20 ശതമാനം മാനേജുമെന്റ് സീറ്റിന് അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞു.
സീറ്റ് വർദ്ധനയിലൂടെ പരിഹാരമുണ്ടായില്ലെങ്കിൽ സയൻസ് ഗ്രൂപ്പിൽ താൽകാലിക ബാച്ച് ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച 5812 പേർക്കും ഇതുവരെ അഡ്മിഷൻ ലഭിച്ചിട്ടില്ല.
Comments