ശ്രീനഗർ: ഗന്ദർബാലിലെ ഗീർ ഭവാനി ദുർഗ ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയോടൊപ്പമായിരുന്നു അമിത് ഷാ ക്ഷേത്ര ദർശനത്തിനെത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ജമ്മുകശ്മീരിലെത്തിയത്. ഇതിന്റെ ഭാഗമായി ഇന്ന് ശ്രീനഗറിൽ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അമിത് ഷാ തറക്കല്ലിടും.
സന്ദർശനത്തിന്റെ ഭാഗമായി ജമ്മുകശ്മീരിലെ പണ്ഡിറ്റുകളുമായും, ഗുജ്ജർ-ബക്കർവാൾ സമുദായത്തിലെയും, പഹാഡി സമൂഹത്തിലെ പ്രതിനിധികളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മുവിൽ ഭീകരർ നിരപരാധികളെ കൊന്നൊടുക്കിയ പശ്ചാത്തലത്തിലാണ് അമിത് ഷാ പ്രദേശത്ത് സന്ദർശനത്തിനെത്തിയത്. ജമ്മുകശ്മീരിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചാൽ ഭീകരർക്ക് ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് സന്ദർശനത്തിനിടെ അമിത് ഷാ ഭീകരർക്ക് താക്കീത് നൽകി.
കേന്ദ്രഭരണ പ്രദേശത്ത് വികസനത്തിന്റെ പുതു യുഗം ആരംഭിച്ചതായും ഈ വികസനം തടയാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ജമ്മുകശ്മീരിനെ ഇല്ലാതാക്കുന്ന ഭീകരത അവസാനിപ്പിക്കുമെന്നും മാതാ വൈഷ്ണോ ദേവിയുടേയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ശ്യാമ പ്രസാദ് മുഖർജിയുടേയും മണ്ണാണ് ജമ്മു കശ്മീർ. അവിടുത്തെ ജനജീവിതത്തിന്റെ സമാധാനം നശിപ്പിക്കാൻ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.















