തിരുവനന്തപുരം : ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. ആമസോൺ പ്രൈമുമായി ചർച്ച നടത്തിയെന്നും ഈ വർഷം തന്നെ റിലീസ് ഉണ്ടാകുമെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞു. കൊറോണ സാഹചര്യത്തിൽ തീയേറ്ററുകൾ തുറന്ന് പകുതി ആളുകളെ കയറ്റുന്നതിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
തീയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ചിത്രം റിലീസ് ചെയ്താൽ ലാഭകരമാകുമോ എന്നാണ് ആശങ്ക. റിലീസിനായി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചു.
മലയാളമുൾപ്പെടെ അഞ്ച് ഭാഷകളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊറോണ സാഹചര്യം കാരണം നിരവധി തവണ മാറ്റിവെക്കേണ്ടി വന്നിരുന്നു. 2020 മാർച്ച് 26 ആണ് ആദ്യം പ്രഖ്യാപിച്ച റിലീസ് ഡേറ്റ്. തുടർന്ന് ചിത്രം ഒടിടി റിലീസ് ആവില്ലെന്നും തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പലതവണ വ്യക്തമാക്കുകയുമുണ്ടായി. ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് താൽപര്യമെന്ന് പ്രിയദർശനും, മോഹൻലാലും, ആൻറണി പെരുമ്പാവൂരും പ്രതികരിച്ചിരുന്നു.
മലായാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാർ. 100 കോടി രൂപയാണ് ബഡ്ജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മുൺലൈറ്റ് എന്റർടെയിൻമെന്റും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മരക്കാറിൽ മഞ്ജു വാര്യർ, പ്രഭു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ഫാസിൽ, അർജുൻ സർജ, കീർത്തി സുരേഷ്, തുടങ്ങി വമ്പൻ താരനിരയാണ് അണി നിരക്കുന്നത്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കലാസംവിധാനം നിർവഹിച്ചിരിക്കുന്നത് സാബു സിറിലാണ്.
Comments