തിരുവനന്തപുരം: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത ആഴ്ച മുതൽ അനിശ്ചിത കാല പണിമുടക്കിലേയ്‌ക്ക്. മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ഇക്കാര്യം സാധ്യമല്ലെങ്കിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന വിവിധ നികുതികളിൽ ഇളവ് നൽകണമെന്നാണ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സഹായിക്കുന്നതിനായി ഉത്തേജക പാക്കേജുകൾ ഒന്നും തന്നെ സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാത്തതിൽ ബസ് ഉടമകൾ കടുത്ത നിരാശയിലാണ്.
വിദ്യാർത്ഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കണെന്നുള്ള ആവശ്യവും ഇവർ ഒന്നയിക്കുന്നുണ്ട്.സ്‌പെയർ പാർട്‌സുകൾക്ക് വില കൂടിയതിനാൽ പല ബസുകളും നിശ്ചിത സമയങ്ങളിൽ മെക്കാനിക്കൽ സർവ്വീസുകളും നടത്തുന്നില്ല. ഇതിനു പുറമെ ഇൻഷുറൻസ് പ്രീമിയം തുകയും വർധിച്ചിട്ടുണ്ട്.
ഇതെല്ലാം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നൽകിയിരിക്കുന്ന ശുപാർശ അടിയന്തരമായി നടപ്പാക്കണമെന്നും ബസ്സുടമകൾ ആവശ്യപ്പെടുന്നു. നിരക്ക് വർധനവ് ആവശ്യപ്പെട്ട് പല വട്ടം സർക്കാരിനെ സമീപിച്ചെങ്കിലും അനുകൂല സമീപനമുണ്ടാകാതായതോടെയാണ് സർവീസുകൾ നിർത്തി വെക്കാൻ നിർബന്ധിതരാകുമെന്നും ബസ് ഉടമകൾ പറഞ്ഞു.















