കണ്ണൂർ : പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ലോക്കൽ കമ്മിറ്റിയിൽ. കേസിലെ പത്താംപ്രതി പുല്ലൂക്കരയിലെ പി.പി ജാബിറിനെയാണ് പെരിങ്ങളം ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. നിലവിൽ പ്രതി ഒളിവിൽ കഴിയുകയാണ്. നേരത്തെ സിപിഎം വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു ജാബിർ.
പാനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ആവർത്തിക്കുന്നതിനിടെയാണ് കേസിലെ പ്രതികൾക്ക് പാർട്ടി ഉന്നത സ്ഥാനങ്ങൾ നൽകുന്നത്.
15ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് രാത്രിയാണ് മൻസൂർ കൊല്ലപ്പെട്ടത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്റ് ആയിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്സിനെ ലക്ഷ്യമിട്ടുള്ള സിപിഎം ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബോംബേറിൽ ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ. വോട്ടെടുപ്പിന് ശേഷം രാത്രി 8 മണിയോടെയാണ് മൻസൂറിനും സഹോദരനും നേരെ ആക്രമണമുണ്ടായത്. സഹോദരൻ മുഹ്സിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്യാൻ എത്തിയപ്പോഴാണ് മൻസൂർ കൊലപ്പെടുന്നത്. സംഭവത്തിൽ സിപിഎം പ്രവർത്തകരെ ഉൾപ്പെടെ നിരവധി പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Comments