തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള രണ്ട് യോഗങ്ങൾ ഇന്ന് നടക്കും. ഇടുക്കി വണ്ടിപ്പെരിയാറിൽ കളക്ടറുടെ അധ്യക്ഷതയിലാണ് ആദ്യ യോഗം. രാവിലെ 11ന് ചേരുന്ന യോഗത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പോലീസ്, ഫയർഫോഴ്‌സ്, റവന്യു ഉദ്യോഗസ്ഥർ, പൗരപ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും. ഇതിന് ശേഷം വൈകിട്ട് മൂന്നിന് ഉന്നതതല യോഗം ചേരുമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ തമിഴ്‌നാടിന്റെ പ്രതിനിധികളും പങ്കെടുക്കും.
അണക്കെട്ടിലെ ജലനിരപ്പ് കുറയ്‌ക്കാൻ തമിഴ്‌നാട് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട സമിതി യോഗത്തിൽ പരിഹരിക്കാൻ കഴിയും. കാലാവസ്ഥാ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി കേരളം തമിഴ്‌നാടിന് കത്തയച്ചിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നതാണ് പ്രശ്‌നപരിഹാരം. സർക്കാരിന്റെ നയവും തീരുമാനവും അതാണ്. നിലവിലുള്ള കരാറിൽ മാറ്റം വരുത്താതെ തന്നെ തമിഴ്‌നാടിന് വെള്ളം നൽകാൻ തയ്യാറാണെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേരളം ചർച്ചകൾക്ക് തയ്യാറാകണമെന്ന് സുപ്രീംകോടതിയും നിർദ്ദേശിച്ചിരുന്നു. മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് സംബന്ധിച്ച് ഉടൻ തീരുമാനം എടുക്കണം. ഇരു സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമാണ് ചർച്ച നടത്തണ്ടേത്. ജലനിരപ്പ് സംബന്ധിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം. അങ്ങനെയാണെങ്കിൽ കോടതിക്ക് ഇടപെടേണ്ട സാഹചര്യം ഉണ്ടാകില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്ന് എല്ലാവർക്കും ബോധ്യമുണ്ടാകണം. നിലവിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്നും കോടതി ചോദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള കേസ് സുപ്രീംകോടതി നാളെയാണ് പരിഗണിക്കുന്നത്.
Comments