ഇസ്ലാമാബാദ് : ലോകകപ്പിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ നിലമറന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയുമായുള്ള ബന്ധം മികവുറ്റതാക്കാൻ പറ്റിയ സമയമല്ല ഇതെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. റിയാദിൽ നടന്ന പാകിസ്താൻ- സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.
ചൈനയുമായി മികച്ച ബന്ധമാണ് തങ്ങൾക്കുള്ളത്. ഇന്ത്യയുമായും മികച്ച ബന്ധം സ്ഥാപിക്കാനാണ് തങ്ങൾക്ക് ആഗ്രഹം. എന്നാൽ കഴിഞ്ഞ രാത്രി പാക് താരങ്ങൾ ഇന്ത്യയെ തകർത്തെറിഞ്ഞിരിക്കുന്നു. ഇന്ത്യയുമായുള്ള ചർച്ചകൾക്കോ, ബന്ധം മികവുറ്റതാക്കാനോ പറ്റിയ സമയമല്ല ഇപ്പോഴെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
രണ്ട് രാജ്യങ്ങൾക്കുമുള്ള പ്രശ്‌നം ഒന്നാണ് . അത് കശ്മീരാണ്. മികച്ച രീതിയിൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണമെന്നാണ് തന്റെ അഭിപ്രായം. ജമ്മു കശ്മീർ ജനതയുടെ അവകാശങ്ങളാണ് ഇവിടുത്തെ പ്രധാന പ്രശ്‌നം. ഈ അവകാശങ്ങൾ അവർക്ക് നൽകിയാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. പാകിസ്താനിലൂടെ ഇന്ത്യയ്‌ക്ക് മദ്ധ്യേഷ്യയിൽ സ്വാധീനം വർദ്ധിപ്പിക്കാം. ഇതോടെ വലിയ വിപണികൾ ഇന്ത്യയ്‌ക്ക് മുൻപിൽ തുറക്കപ്പെടുമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
പാകിസ്താനോട് മുഖം തിരിച്ചു നിൽക്കുന്ന ഇന്ത്യയെ അനുനയിപ്പിക്കാൻ ഇമ്രാൻ ഖാനാണ് പല തവണകളിലായി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യ ഇതൊന്നും അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് വിജയം വലിയ നേട്ടമായി പാക് പ്രധാനമന്ത്രി കാണുന്നത്.
Comments