മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസ് വാർത്താമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെയും നടൻ ഷാരൂഖ് ഖാന്റെയും പേരുകളാണ് ഉയർന്നു കേൾക്കുന്നത്. ആര്യൻ ഖാനെ രക്ഷിക്കാനായി എൻസിബി കൈക്കൂലി ആവശ്യപ്പെട്ടു എന്ന ആരോപണങ്ങളും പൊന്തിവരുന്നുണ്ട്. സമീർ വാങ്കഡെയും ഷാറൂഖും തമ്മിൽ നേരത്തെയും പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പത്ത് വർഷം മുൻപ് ഷാറൂഖ് ഖാനും കുടുംബവും വിദേശ യാത്ര കഴിഞ്ഞ് മടങ്ങവേ മുംബൈ വിമാനത്താവളത്തിൽ വെച്ച് സമീർ വാങ്കഡെ ഇവരെ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടപ്പിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്. 2011 ജൂലൈയിലായിരുന്നു സംഭവം. ഹോളണ്ട്, ലണ്ടൻ യാത്ര കഴിഞ്ഞ് മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാനും കുടുംബവും. നികുതി അടയ്‌ക്കേണ്ട വിദേശ വസ്തുക്കളുടെ വിവരം വെളിപ്പെടുത്തിയില്ലെന്ന് കാണിച്ച് വിമാനത്താവളത്തിലെ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്ന സമീർ വാങ്കഡെ അന്ന് ഷാറൂഖിനെ തടഞ്ഞു.
20 ഓളം ബാഗുകളാണ് ഷാറൂഖിന്റെ കൈവശം ഉണ്ടായിരുന്നത്. തുടർന്ന് മണിക്കൂറുകളോളം നേരെ താരത്തെ ചോദ്യം ചെയ്യുകയും നികുതി വെട്ടിപ്പ് നടത്തിയോ എന്നറിയാൻ ബാഗുകൾ പരിശോധിക്കുകയും ചെയ്തിരുന്നു. കസ്റ്റംസ് തീരുവയായി 1.5 ലക്ഷം രൂപ അടപ്പിക്കുകയുമുണ്ടായി.
വിമാനത്താവളത്തിലെ ചുമതലകളിൽ ഉള്ള കാലത്തും താരങ്ങൾക്കും സെലിബ്രിറ്റികൾക്കും ഒരു തരത്തിലുള്ള പരിഗണനയും കൊടുക്കാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കഡെ. നടിമാരായ അനുഷ്‌ക ശർമ, മിനിഷ ലാംബ, ഗായകൻ മിക സിംഗ് തുടങ്ങിയവരെയും വാംഖഡെ തടഞ്ഞിട്ടുണ്ട്. നിരവധി ആളുകളിൽ നിന്ന് മയക്കുമരുന്ന് ഉൾപ്പെടെയുള്ള വസ്തുക്കൾ പിടിച്ചെടുത്തതിന് നേതൃത്വം നൽകിയതും വാങ്കഡെയായിരുന്നു.
Comments