ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എട്ട് മാസം നീണ്ടുനിന്ന വാദത്തിന് ശേഷമാണ് ജാമ്യം. ലഹരിക്കേസിൽ ബിനീഷ് സാമ്പത്തിക സഹായം നൽകിയെന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഒന്നാം പ്രതിയായ അനൂപിനാണ് ബിനീഷ് പണം നൽകി സഹായിച്ചത്.
കാൻസർ ബാധിതനായ അച്ഛനെ ശുശ്രൂഷിക്കാൻ നാട്ടിൽ പോകാൻ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്റെ പ്രധാന വാദം. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ 29 നാണ് ബിനീഷ് അറസ്റ്റിലായത്. അന്ന് മുതൽ ബംഗളുരു പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ് കോടിയേരി. ഇതിനിടെ പല തവണ ജാമ്യത്തിനായി ബിനീഷ് കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.
കേസിലെ മുഖ്യപ്രതി അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇഡി കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യും. അനൂപിനെ ബിനാമിയാക്കി മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചുവെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണിൽ ലഹരിപാർട്ടിയ്‌ക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ പ്രതികളായ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തി. കരാർ ലഭിക്കാൻ ബിനീഷിന് 3 മുതൽ 4 ശതമാനം വരെ കമ്മീഷൻ ഓഫർ ചെയ്തതായും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനെ മറയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസെടുത്തത്.
Comments