ന്യൂഡൽഹി: രാജ്യത്തുടനീളം എടിഎം തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കളെ തട്ടിപ്പിനിരയാകാതെ സംരക്ഷിക്കാൻ പുതിയ ചുവടുവെയ്പ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ.
എസ്ബിഐ എടിഎമ്മുകളിൽ നിന്നും ഇനി ഒടിപി സംവിധാനത്തിലൂടെ മാത്രമായിരിക്കും പണം പിൻവലിക്കാൻ സാധിക്കുക. എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുന്നതായിരിക്കും. ഈ ഒടിപി നൽകിയാൽ മാത്രമേ ഇനി മുതൽ പണം പിൻവലിക്കാൻ സാധിക്കൂ. ഉപഭോക്താക്കളെ അവരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നതിനും, ഓൺലൈൻ ബാങ്കിംഗ്, എടിഎം സംവിധാനം എന്നിവയുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനുമാണ് എസ്ബിഐയുടെ ഈ പുതിയ നീക്കം.
ഒടിപിയിലൂടെ എടിഎമ്മിൽ പണമിടപാട് നടത്താനുള്ള സംവിധാനം 2020 ൽ തന്നെ എസ്ബിഐ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഒടിപി അധിഷ്ഠിത പണം പിൻവലിക്കൽ സൗകര്യം കൂടി ബാങ്ക് അവതരിപ്പിച്ചിരിക്കുകയാണ്. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാൽ മാത്രമേ ഇനി ഉപഭോക്താക്കൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനാകൂ. ഒടിപി തെറ്റായി നൽകിയാൽ പണം പിൻവലിക്കാനാകില്ല.
എസ്ബിഐ എടിഎം കാർഡ് ഉപയോഗിച്ച് എസ്ബിഐയുടെ എടിഎമ്മിൽ നിന്ന് തന്നെ പണം പിൻവലിക്കുകയാണെങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാകൂ. മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.















