ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ജനവാസമേഖലയായ വള്ളക്കടവിൽ എത്തി. അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് വെള്ളം വള്ളക്കടവിൽ എത്തിയത്. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിമാർ അടങ്ങുന്ന സംഘം വള്ളക്കടവിലേക്ക് എത്തിയിട്ടുണ്ട്.
ഒഴുകുന്ന വഴിയിലെ ജലനിരപ്പ് ഏകദേശം 15 സെന്റീമീറ്റർ ഉയർന്നിട്ടുണ്ട്. പാറകൾ പലതും വെള്ളത്തിനടിയിലായി. നിയന്ത്രിതമായ അളവിലാണ് നിലവിൽ വെള്ളം ഒഴുക്കിവിടുന്നത്. എത്ര അടി വെള്ളം ഉയരുമെന്ന് കണ്ടെത്താൻ പലയിടത്തും അധികൃതർ അടയാളമിട്ടിട്ടുണ്ട്.
അണക്കെട്ട് തുറക്കുമ്പോൾ പെരിയാറിലെ ജലനിരപ്പിൽ ഉണ്ടാകുന്ന വർദ്ധനവ് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ പെരിയാറിലെ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല. എങ്കിലും ജാഗ്രത പാലിക്കണമെന്നാണ് അധികൃതർ അറിയിക്കുന്നത്.
നേരത്തെ അണക്കെട്ട് തുറന്ന് 20 മിനിറ്റിനുള്ളിൽ വെള്ളം വള്ളക്കടവിൽ എത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ രണ്ട് മണിക്കൂർ വേണ്ടിവന്നു. നിലവിൽ 500 ഘന അടി വെള്ളമാണ് ഷട്ടറുകൾ വഴി പുറത്തുവിടുന്നത്. തുറന്നുവിടുന്ന വെളളത്തിന്റെ അളവ് കുറഞ്ഞതാണ് ജലസഞ്ചാരത്തിന്റെ വേഗം കുറച്ചതെന്ന് വേണം കരുതാൻ . വള്ളക്കടവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വെള്ളം ഒഴുക്കി കളയുന്ന കാര്യം തീരുമാനിക്കും.
Comments