ത്രിപുരയിലെ സംഘർഷവും അതുമായി ബന്ധപ്പെട്ട വാർത്തകളും നവമാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. വടക്കൻ ത്രിപുരയിലെ പാനിസാഗറിലുള്ള മുസ്ലീം പള്ളി ഹിന്ദുക്കൾ ആക്രമിച്ചെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർത്തെന്നുമുളള അഭ്യൂഹങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ വർഗ്ഗീയ മുതലെടുപ്പിന് പ്രതിപക്ഷ പാർട്ടികൾ രംഗത്തിറങ്ങുകയും ചെയ്തു. എന്നാൽ പ്രശ്‌നത്തിന്റെ യാഥാർത്ഥ്യം വിവരിച്ചുകൊണ്ട് ത്രിപുര പോലീസ് വീഡിയോ പുറത്തുവിട്ടതോടെ വർഗ്ഗീയ പ്രചരണത്തിനിറങ്ങിയവർ വെട്ടിലായിരിക്കുകയാണ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ത്രിപുര പോലീസ്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരാണ് മുസ്ലീങ്ങൾക്ക് നേരെ വിഎച്ച്പി പ്രവർത്തകർ ആക്രമണം നടത്തുന്നുവെന്ന വാർത്തകൾ പങ്കുവെച്ചത്. ട്വിറ്ററിലൂടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം. ‘ത്രിപുരയിൽ നമ്മുടെ മുസ്ലീം സഹോദരങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെടുയാണെന്നും ഹിന്ദുക്കളുടെ പേരിൽ ഒരു കൂട്ടം ആളുകൾ വിദ്വേഷ പ്രചരണം നടത്തി അക്രമം നടത്തുന്നു എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. പല കോൺഗ്രസ് നേതാക്കളും വിഷയം ഏറ്റുപിടിക്കുകയും ചെയ്തു. സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാജ പ്രചരണം ശക്തമാക്കി വർഗ്ഗീയ ധ്രുവീകരണത്തിനാണ് കോൺഗ്രസ് ശ്രമം നടത്തിയത്. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ത്രിപുര പോലീസ് രംഗത്തെത്തിയതോടെ ജനങ്ങൾ രാഹുലിന് നേരെ തിരിഞ്ഞു. രാഹുലിന് സോഷ്യൽ മീഡിയയിൽ തന്നെ മറുപടിയുമായി നിരവധി പേർ എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ത്രിപുര പോലീസ് പറഞ്ഞു. സംഭവത്തിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തിക്കൊണ്ട് വീഡിയോ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. പാനിസാഗറിലുള്ള മുസ്ലീം പള്ളി ആക്രമിച്ചെന്ന വാർത്തെ തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി തെളിഞ്ഞിട്ടും പ്രസ്താവന പിൻവലിയ്‌ക്കാൻ തയ്യാറാകാത്ത രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയരുകയാണിപ്പോൾ.
രാഹുലിന്റെ ട്വീറ്റിനെതിരെ ജം ഇയ്യത്തുൽ ഉലമയുടെ ത്രിപുര പ്രസിഡന്റ് മുഫ്തി തയ്ബുർ റഹ്മാൻ അടക്കമുള്ളവർ രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ വ്യാജ പ്രസ്താവനയെ തള്ളിക്കൊണ്ട് മുസ്ലീം പണ്ഡിതൻ പരസ്യ പ്രസ്താവന നടത്തി. ത്രിപുരയിലെ എല്ലാ മുസ്ലീം പള്ളികളും സുരക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പോലീസ് ഡയറക്ടർ ജനറലിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടാണ് തയ്ബുർ റഹ്മാൻ രാഹുലിനെതിരെ പ്രസ്താവന നടത്തിയത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൂട്ടത്തോടെ ആക്രമിക്കപ്പെടുമ്പോൾ മൗനം പാലിക്കുന്ന രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് ത്രിപുര പോലീസ് വ്യാജമെന്ന് സ്ഥിരീകരിച്ച വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ഇതാണോ രാഹുലിന്റെ മതേതരത്വം എന്നും ആളുകൾ പ്രതികരിക്കുന്നുണ്ട്.
Comments