മുംബൈ: എക്കാലവും ഏവർക്കും പ്രിയപ്പെട്ട കാറുകളായിരുന്നു മാരുതി സുസുക്കിയുടേത്. മികച്ച മൈലേജും കുറഞ്ഞ മെയിന്റനെൻസ് ചെലവുമാണ് സുസുക്കിയുടെ കാറുകളെ ജനപ്രിയമാക്കിയത്. എന്നാൽ സുരക്ഷയുടെ കാര്യത്തിൽ പരാജയപ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കൾ. ഏറ്റവും വിറ്റഴിക്കപ്പെട്ട മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കിന്റെ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സുരക്ഷയുടെ കാര്യത്തിൽ വട്ടപൂജ്യമാണ് പ്രീമിയം ഹാച്ച്ബാക്കായ ബലേനോ നേടിയത്.
ഇന്ത്യയിൽ നിർമ്മിച്ച മാരുതി സുസുക്കി സ്വിഫ്റ്റും ഇത്തരത്തിൽ ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് നിർമ്മാതാക്കൾ മറ്റൊരു തോൽവി ഏറ്റുവാങ്ങുന്നത്. യാത്രക്കാർക്ക് ഒരു സുരക്ഷയും പ്രധാനം ചെയ്യാത്തതുകൊണ്ടു തന്നെ വാഹനത്തിന് ലഭിച്ചത് വട്ടപൂജ്യമാണ്.
സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിർമ്മാണശാലയിൽ നിർമ്മിച്ച ബലേനോയാണ് ക്രാഷ് ടെസ്റ്റിംഗിനായി അയച്ചത്. പരീക്ഷണത്തിന് വിധേയമായ വാഹനത്തിൽ രണ്ട് എയർബാഗുകളും സജ്ജീകരിച്ചിരുന്നു. മുതിർന്നവരുടെ സുരക്ഷയിൽ 20.03 ശതമാനവും കാൽനട യാത്രക്കാരുടെ സുരക്ഷയിൽ 17.06 ശതമാനവും സ്‌കോർ മാത്രമാണ് വാഹനത്തിന് ലഭിച്ചത്.
മോശം സൈഡ് ഇംപാക്ട് പ്രൊട്ടക്ഷൻ, റിയർ ഇംപാക്ട് ടെസ്റ്റിനുള്ള യുഎൻ32 പ്രൂഫ് ഇല്ലാത്തതിനാൽ കുറഞ്ഞ വിപ്‌ലാഷ് സ്‌കോർ, സ്റ്റാൻഡേർഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷൻ എയർബാഗുകളുടെ അഭാവം, സ്റ്റാൻഡേർഡ് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണട്രോളിന്റെ അഭാവം, ചൈൽഡ് റെസ്ട്രൈന്റ് വാഗ്ദാനം ചെയ്യാത്ത സുസുക്കിയുടെ തീരുമാനം എന്നിവയാണ് സീറോ സ്റ്റാർ റേറ്റിംഗിന് കാരണമായത്.
ഫ്രണ്ടൽ ഇംപാക്ട്, സൈഡ് ഇംപാക്ട്, വിപ്ലാഷ്, കാൽനട യാത്രക്കാരുടെ സംരക്ഷണം എന്നിവയിലാണ് സുസുക്കി ബലേനോ പരീക്ഷിക്കപ്പെട്ടത്. സൈഡ് ഇംപാക്ട് ടെസ്റ്റിൽ മുതിർന്നവരുടെ നെഞ്ചിന്റെ സംരക്ഷണത്തിൽ മോശമായ പ്രകടനമാണ് പ്രീമിയം ഹാച്ച്ബാക്ക് കാഴ്‌ച്ചവെച്ചത്. അതേസമയം വിപ്ലാഷ് ടെസ്റ്റിൽ മാർജിനൽ നെക്ക് പ്രൊട്ടക്ഷൻ നേടി.
2015ലാണ് മാരുതി സുസുക്കി ബലേനോ ഇന്ത്യൻ നിരത്തുകളിൽ എത്തിച്ചത്. പ്രതിമാസം ആയിരക്കണക്കിന് വിൽപ്പനയുള്ള വാഹനം കൂടെയാണ് ബലേനോ.
Comments