ന്യൂഡൽഹി; സർക്കാരുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനായി വ്യാജ വെബ്‌സൈറ്റുകൾ നിർമിച്ച് 3000 പേരിൽ നിന്നായി 1.7 കോടി രൂപയോളം തട്ടിയെടുത്ത സംഘം ഡൽഹിയിൽ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷമായി ഇവർ തട്ടിപ്പ് നടത്തുകയാണ്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ പന്ത്രണ്ട് പേരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സെൽ പിടികൂടിയത്.
ഓൺലൈൻ പരാതി പരിഹാര വെബ്‌സൈറ്റുകളിലൂടെയായിരുന്നു തട്ടിപ്പ്. നിരവധി വെബ്‌സൈറ്റുകൾ നിർമിക്കുകയും സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷനിലൂടെ ഗൂഗിൾ സെർച്ച് ലിസ്റ്റിലെത്തിച്ച് വിശ്വാസം നേടുകയുമായിരുന്നു. പരാതികളുടെ പ്രൊസസിംഗ് ഫീസ് എന്ന പേരിലും അന്വേഷണം വേഗത്തിലാക്കാനുമൊക്കെയാണ് ഇവർ പണം ഈടാക്കിയിരുന്നത്. പണം നൽകിയ ആളുകൾ തുടർ നടപടികൾക്കായി വിളിക്കുമ്പോൾ ഇവർ പ്രതികരിക്കില്ല.
സർക്കാർ വെബ്‌സൈറ്റുകളിലേക്ക് പരാതികൾ അപ് ലോഡ് ചെയ്യാനെത്തുന്ന ഉപഭോക്താക്കളെ ഗൂഗിൾ പരസ്യത്തിലൂടെ ഇവരുടെ വെബ്‌സൈറ്റിലേക്ക് ആകർഷിക്കും. അങ്ങനെയാണ് കൂടുതൽ പേരും തട്ടിപ്പിന് ഇരയായിരിക്കുന്നത്.
ഇവരിൽ നിന്ന് ഏഴ് ലാപ്‌ടോപ്പുകളും 12 മൊബൈൽ ഫോണുകളും 52,000 രൂപയും ഒരു എർട്ടിഗ വാഹനവും പിടിച്ചെടുത്തു. ഡൽഹി പോലീസിലെ പ്രത്യേക സെല്ലിന് ലഭിച്ച പരാതിയുടെ തുടരന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
Comments