മുംബൈ : ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസിലെ സാക്ഷി കിരൺ ഗോസാവിയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്ത് പോലീസ്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസ്. പരാതിയിൽ പോലീസ് ഗോസാവിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
മൂന്ന് പേരാണ് ഗോസാവിയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. മലേഷ്യയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത നാല് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ഗോസാവിയ്‌ക്കെതിരെ നാല് പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 465, 468 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. വനോവാരി പോലീസിന്റേതാണ് നടപടി.
സമാന പരാതിയിൽ ഫരക്ഷന പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ അറസ്റ്റിലായ ഗോസാവി പോലീസ് കസ്റ്റഡിയിൽ ആണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 419, 420 എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ഫരക്ഷന പോലീസ് ചുമത്തിയിരിക്കുന്നത്. നിലവിൽ മൂന്നോളം പോലീസ് സ്റ്റേഷനുകളിൽ ഗോസാവിയ്‌ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ ഗോസാവി അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന് ആരോപിച്ച് 2018 ലും ഗോസാവിയ്‌ക്കെതിരെ പോലീസിൽ പരാതി ലഭിച്ചിരുന്നു.
Comments