ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് നദിയിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങി. നദിയിലെ വെള്ളം കറുക്കുകയും മീനുകൾ ചത്ത് പൊങ്ങുകയുമായിരുന്നു. സംഭവം ശനിയാഴ്ച്ച രാവിലെയാണ് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ ഇവിടെ നിന്നുള്ള മത്സ്യം ആരും ഭക്ഷിക്കരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ടി.ഡി.എസിന്റെ (ടോട്ടൽ ഡിസോൾവ് സബ്സ്റ്റൻസസ്) സാന്നിദ്ധ്യമാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങാൻ കാരണമെന്ന് ഫിഷറീസ് വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നദിയിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദ്ദേശമുണ്ട്. മീനുകൾ ചത്ത് പൊങ്ങാൻ കാരണം ചൈനയാണെന്ന് സെപ്പ മേഖലയിൽ താമസിക്കുന്നവർ ആരോപിച്ചു. ചൈനയിൽ നടക്കുന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ പ്രദേശത്തെ ജലസ്ത്രോതസ്സുകളെ മലിനമാക്കുകയാണ്.
300 മുതൽ 1300 മില്ലിഗ്രാം/ലിറ്റർ വരെ അളവിൽ ടിഡിഎസ് സാന്നിദ്ധ്യം ദോഷകരമല്ല. എന്നാൽ നദിയിൽ 6800 മില്ലിഗ്രാം / ലിറ്റർ ടിഡിഎസ് അളവാണ് കണ്ടെത്തിയത്. ഇതാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങാനും വെള്ളം കറുക്കാനും കാരണമായത്. ടിഡിഎസിന്റെ അളവ് ഈ രീതിയിൽ തുടരുകയാണെങ്കിൽ അത് സംസ്ഥാനത്തിന്റെ മൊത്തം ജലസ്രോതസ്സുകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ വകുപ്പ്തല അന്വേഷണം വേണമെന്ന് എംഎൽഎ താപുക് തകു സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ സിയാങ് ജില്ലയിലെ പാസിഘട്ടിൽ സ്ഥിതിചെയ്യുന്ന സിയാങ് നദിയും സമാനമായ അവസ്ഥ നേരിട്ടിട്ടുണ്ട്. 2017ലായിരുന്നു ഇത്. നദിയിലെ ജലം കറുക്കുകയും മത്സ്യം ചത്ത് പൊങ്ങുകയുമായിരുന്നു. അന്ന് ചൈനയിൽ നിന്ന് 1000 കിലോമീറ്റർ നീളമുള്ള ഒരു തുരങ്കം സിയാങ്ങിൽ നിന്ന് സിൻജിയാങ് പ്രവിശ്യയിലേക്ക് തിരിച്ചുവിട്ടതിന്റെ ഫലമാണിതെന്ന് ആരോപണം ഉയർന്നിരുന്നു. ചൈന ഈ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.
Comments