തിരുവനന്തപുരം :ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി കേരളത്തിൽ എത്തി. ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിന്ന് ഒരു വർഷത്തിന് ശേഷം വരുന്ന ബിനീഷിന് തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് പാർട്ടി പ്രവർത്തർ ഒരുക്കിയത്. രക്തഹാരവും പൂമാലകളും അണിയിച്ചാണ് സിപിഎം നേതാവിന്റെ മകനെ സ്വീകരിച്ചത്.
തന്നെ വെറുതെ വിട്ട കോടതിയോട് നന്ദി അറിയിക്കുന്നു . സത്യം മൂടിവെക്കാം, പക്ഷേ കാലം അത് തെളിയിക്കുമെന്നായിരുന്നു ജാമ്യം കിട്ടിയതിന് ശേഷം ബിനീഷ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. ഉദ്യോഗസ്ഥരുടെ ഭീഷണിക്ക് വണങ്ങിക്കൊടുക്കാതിരുന്നതിനാലാണത്രേ ഇത്തരം സംഭവങ്ങൾ ഉണ്ടായതെന്നും ബിനീഷ് പറഞ്ഞു. ഒരു വർഷം കഴിഞ്ഞാണ് വരുന്നതെന്നും അച്ഛനെയും അമ്മയെയും കുടുംബത്തെയും ഒന്ന് കാണണമെന്നും ബിനീഷ് പറഞ്ഞു. മാദ്ധ്യമങ്ങളെ കണ്ട് കുറേയേറെ കാര്യങ്ങൾ ഇനിയും വെളിപ്പെടുത്താനുണ്ടെന്നാണ് ബിനീഷ് പറയുന്നത്.
ബിനീഷ് കോടിയേരി എന്ന പേരിൽ കോടിയേരിയെന്നതാണ് എല്ലാവർക്കും പ്രശ്നം എന്നാണ് ബിനീഷ് പറയുന്നത്. കേരളത്തിൽ നടന്ന പല കേസുകളെ പറ്റിയും അന്വേഷണ ഉദ്യോഗസ്ഥർ തന്നോട് ചോദിച്ചു. പലരുടേയും പേരുകൾ പറയാൻ നിർബന്ധിച്ചുവെന്നും താൻ അതിന് തയ്യാറാകാത്തതാണ് തന്നെ കേസിൽപ്പെടുത്താൻ കാരണമെന്നുമാണ് ബിനീഷ് പറയുന്നത്.
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണം, വിചാരണ കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ട് പോകരുത്, വിചാരണ കോടതി വിളിപ്പിക്കുമ്പോൾ ഹാജരാകണം, സമാന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാൻ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ബിനീഷിന് ജാമ്യം ലഭിച്ചത്.
Comments