പാലക്കാട് : നഗരത്തിലെ മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. ഏഴുവർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഏങ്ങുമെത്താതെ നിൽക്കുകയാണ്. പദ്ധതി പ്രഖ്യാപനത്തിനത്തിന്റെ മറവിൽ സ്‌കൂളിൽ നിലവിലുണ്ടായിരുന്ന സ്മാർട്ട് ബോർഡുകളും ബഞ്ചുകളും ഡെസ്‌കുകളും എടുത്തുമാറ്റിയിരുന്നു. നിലവിലുണ്ടായിരുന്ന സൗകര്യം പോലും ഉപയോഗപ്പെട്ടുത്താൻ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ വിദ്യാലയമായ മോയൻ സ്‌കൂളിൽ സംജാതമായിരിക്കുന്നത്.
നാളെ വിദ്യാലയം തുറയ്‌ക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും. 8 കോടി വകയിരുത്തിയ പദ്ധതിയുടെ 10 ശതമാനം പ്രവർത്തിപോലും പൂർത്തീകരിച്ചിട്ടില്ല. എടുത്തുമാറ്റിയ സംവിധാനങ്ങൾ പുന:സ്ഥാപിക്കുന്നതിനായുള്ള ഒരുനീക്കവും ബദ്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ചില ഭാഗങ്ങളിൽ ഇലക്ട്രിക്കൽ വയറുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.
എംഎൽഎ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ഏകദേശം കാൽലക്ഷത്തോളം കുട്ടികൾ പഠനം പൂർത്തിയാക്കിയെങ്കിലും അവർക്കൊന്നും തന്നെ ഡിജിറ്റലൈസേഷന്റെ മാത്രമല്ല നിലവിലുണ്ടായിരുന്ന സൗകര്യങ്ങളും ഉപയോഗപ്പെട്ടുത്താൻ കഴിഞ്ഞില്ല. ഷാഫി പറമ്പിലിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് സ്‌കൂളിന്റെ പ്രവർത്തനം താളം തെറ്റിച്ചതെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ആരോപണം ഉന്നയിക്കുന്നു.
എകെ ആന്റണി,വയലാർ രവി,സച്ചിൻ ടെഡുൽക്കർ എന്നിവരുടെ എംപി ഫണ്ടിൽ നിന്നും പണം അനുവദിച്ചുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഈ തുകയെല്ലാം പ്രഖ്യാപനത്തിൽ മാത്രമായൊതുങ്ങി. പാലക്കാട് നഗരസഭ അനുവദിച്ച 60 ലക്ഷം രൂപ മാത്രം ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രവർത്തികൾ നടന്നത്.
പദ്ധതി നടത്തിപ്പിനായി ഏൽപ്പിച്ച കമ്പനിയ്‌ക്കെതിരെയും ആക്ഷേപമുണ്ട്. ടെണ്ടർ വിളിയ്‌ക്കാതെയാണ് കരാർ ഹാബിറ്റാറ്റ് ടെക്‌നോളജീസ് എന്ന കമ്പനിയ്‌ക്ക് നൽകിയതെന്നാണ് ആരോപണം. മോയൻ സ്‌കൂളിലെ കരാർ ലഭിയ്‌ക്കുന്നതിന് 10 ദിവസം മുമ്പ് മാത്രമാണ് ഹാബിറ്റാറ്റിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.
മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. പ്രക്ഷോഭത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ ഷാഫി പറമ്പിൽ എംഎൽഎയുടെ ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തി. മഹിളാമോർച്ച പ്രവർത്തകർ സ്‌കൂളിന് മുന്നിൽ ധർണയും നടത്തിയിരുന്നു.
Comments