തിരുവനന്തപുരം: അമ്മയറിയാതെ കുട്ടിയെ ദത്ത് നൽകിയ സംഭവത്തിൽ വിവാദ പരാമർശം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരായ അനുപമയുടെ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ പോലീസിന് നിർദ്ദേശം നൽകി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. തലസ്ഥാനത്തെ കാര്യവട്ടം ക്യാംപസിൽ നടത്തിയ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ വിവാദ പരാമർശം. അതിനാൽ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് കമ്മീഷണർ നിർദ്ദേശം നൽകിയത്. പ്രാഥമിക പരിശോധനയ്‌ക്ക് ശേഷമാകും പോലീസിന്റെ തുടർനടപടി.
വിവാദ പരാമർശത്തിൽ നിന്നും മന്ത്രി ഇതുവരെയും പിന്നോട്ടുപോയിട്ടില്ല. പരാമർശത്തിൽ അനുപമയും ഭർത്താവ് അജിത്തും പരാതി നൽകിയിട്ടും സജി ചെറിയാൻ പറഞ്ഞ കാര്യങ്ങളിൽ തിരുത്തൽ വരുത്താൻ തയ്യാറായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും, ഒരു രക്ഷിതാവ് എന്ന നിലയിലാണ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചതെന്നും മന്ത്രി വിശദീകരിച്ചു. ഇതിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല. നാട്ടിലെ നിവിലെ സാഹചര്യം പൊതുവായി പറഞ്ഞതാണെന്നും മന്ത്രി ന്യായീകരിച്ചു.
‘കല്യാണം കഴിച്ച് രണ്ടും മൂന്നം കുട്ടികൾ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കി കൊടുക്കുക, ചോദ്യം ചെയ്താൽ അച്ഛൻ ജയിലിലേക്ക് പോകുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടേയും മനോനില മനസിലാക്കണം’ എന്നാണ് സജി ചെറിയാൻ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് പരാതിയുമായി അനുപമയും അജിത്തും രംഗത്തെത്തിയത്. അനുപമയ്‌ക്കൊപ്പമാണ് സിപിഎം എന്ന് ആവർത്തിച്ച് പറയുമ്പോഴും ഇത്തരത്തിലുള്ള വിവാദ പരാമർശനങ്ങളിലൂടെ സിപിഎമ്മിന്റെ യഥാർത്ഥ നിലപാടാണ് പുറത്ത് വരുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം.
Comments