റായ്പൂർ : ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര വനിതകളെ വധിച്ച് സുരക്ഷാ സേന. തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മൂന്ന് കൊടും കുറ്റവാളികളാണ് കൊല്ലപ്പെട്ടത്. ദന്തേവാഡയിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടൽ.
അദ്വാൾ കുഞ്ചെരാസ് ഗ്രാമങ്ങൾക്കിടയിലെ നിബിഢ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന. പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ കമ്യൂണിസ്റ്റ് ഭീകരർ മറഞ്ഞ് നിന്ന് ആക്രമിക്കുകയായിരുന്നു. സുരക്ഷാസേനയും പ്രത്യാക്രമണം നടത്തി. ഇതിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഡിസ്ട്രിക്റ്റ് റിസർവ്വ് ഗാർഡും, കട്ടേകല്യാൺ പോലീസും സംയുക്തമായാണ് പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയത്.
ഏറ്റുമുട്ടലിന് ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാജെ മച്ചക്കി, ഗീത മാർക്കം, ഭീമേ നുപ്പോ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയുകയായിരുന്നു. മൂന്ന് പേരും കാട്ടേകല്യാൺ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയിലെ അംഗങ്ങളാണ്. കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതികളായ ഇവരുടെ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ഏറ്റുമുട്ടൽ മേഖലയിൽ നിന്നും വൻ ആയുധ ശേഖരവും കണ്ടെടുത്തിട്ടുണ്ട്. 13 തോക്കുകൾ, രണ്ട് നാടൻ തോക്ക്, ഐഇഡി, എന്നിവയാണ് കണ്ടെടുത്തത്. കൂടുതൽ ഭീകരർക്കായി മേഖലയിൽ തെരച്ചിൽ തുടരുകയാണ്.
Comments