ഗ്ലാസ്‌ഗോ: സ്‌കോട്‌ലാൻഡ് നഗരമായ ഗ്ലാസ്‌ഗോവിൽ നടന്ന കോപ് 26 ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്ന ചൈനയേയും റഷ്യയേയും വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇരുരാജ്യങ്ങളും ചെയ്തത് വലിയ തെറ്റാണെന്ന് ജോ ബൈഡൻ പ്രതികരിച്ചു. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ നേരിടുന്നതിൽ ചൈനയും റഷ്യയും പരാജയപ്പെട്ടുവെന്നും ബൈഡൻ പറഞ്ഞു.
ജനങ്ങളെ സ്വാധീനിക്കാനുള്ള കഴിവ് ഇരുരാജ്യങ്ങൾക്കും നഷ്ടപ്പെട്ടിരിക്കുന്നു. പ്രത്യാഘാതങ്ങൾ വലുതായിക്കും. ലോകരാജ്യങ്ങൾ ചൈനയേയും റഷ്യയേയും വീക്ഷിക്കുകയാണ്. ഇനിയുണ്ടാകുന്ന പ്രതിസന്ധികൾ ഒറ്റയ്‌ക്ക് തന്നെ നേരിടേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ഹരിതഗൃഹ വാതകം പുറന്തള്ളുന്നതിൽ മുന്നിലുള്ള രാജ്യമാണ് ചൈന. ഇവിടുത്തെ ഭരണാധികാരി തന്നെ ഉച്ചകോടിയിൽ നിന്നും വിട്ടുനിൽക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ലോകത്തുണ്ടാകുന്ന വിപത്തുകൾ വിശകലനം ചെയ്യാനും അടിയന്തര നടപടികൾ സ്വീകരിക്കാനും ലക്ഷ്യംവെച്ച് ഐക്യരാഷ്‌ട്രസഭയുടെ നേതൃത്വത്തിൽ നടക്കുന്നതാണ് കോപ് 26 സമ്മേളനം. 120 ഓളം രാജ്യങ്ങളിലെ പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ചൈനയ്‌ക്കും റഷ്യക്കും പുറമെ ജപ്പാൻ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളും ഉച്ചകോടിയിൽ നിന്നും വിട്ട് നിന്നിരുന്നു.
Comments