ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്സിനെതിരായ തെറ്റായ പ്രചാരണങ്ങൾക്കെതിരെ പ്രാദേശിക മതനേതാക്കളുടെ സഹായത്തോടെ ബോധവത്കരണം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജില്ല കളക്ടർമാരോടാണ് പ്രധാനമന്ത്രി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്. രാജ്യത്ത് വാക്സിനേഷൻ തോത് കുറവുള്ള 40 ജില്ലകളിലെ കളക്ടർമാരുടേയും മുഖ്യമന്ത്രിമാരുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച എല്ലാവരും രണ്ടാമത്തെ ഡോസ് എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആദ്യ ഡോസ് എടുത്തതിന് ശേഷം അലംഭാവം കാണിച്ചാൽ വീണ്ടും ഒരു ദുരന്തത്തിലേക്ക് പോയേക്കാമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
‘ രോഗങ്ങളേയും ശത്രുക്കളേയും ഒരിക്കലും വില കുറച്ച് കാണരുതെന്നാണ് പറയാറുള്ളത്. കാരണം അവർ അവസാനം വരെ പോരാടിക്കൊണ്ടിരിക്കും. അതുകൊണ്ട് കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ചെറിയ അലംഭാവം പോലും വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഓരോരുത്തരുടേയും കഠിനാധ്വാനം കാരണമാണ് ഇതുവരെയുള്ള പുരോഗതി നമ്മൾ കൈവരിച്ചത്. ഭരണകൂടത്തിലെ ഓരോ അംഗവും, ആശാ പ്രവർത്തകർ തുടങ്ങിയവരെല്ലാം ധാരാളം പ്രയത്നിച്ചു. മൈലുകളോളം നടന്നാണ് വിദൂര സ്ഥലങ്ങളിൽ അവർ വാക്സിനേഷൻ എത്തിച്ചത്. ഒരു കോടി എന്ന നേട്ടം കൈവരിച്ചതിന് ശേഷം നിങ്ങൾ ഈ യജ്ഞത്തിൽ നിന്ന് പിന്നോട്ട് പോയാൽ അത് വലിയ തിരിച്ചടിയായി മാറും.’
‘ 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കൊറോണ. ഇതിന് പരിഹാരം കണ്ടെത്തുന്നതിനായി നൂതനമായ മാർഗങ്ങൾ ഉപയോഗിക്കേണ്ടതാണ്. നിങ്ങളുടെ മേഖലകളിൽ വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ നിങ്ങളും ഏർപ്പെടണം. മാസങ്ങളുടെ അനുഭവത്തിൽ നിന്ന് ധാരാളം കാര്യങ്ങൾ നമ്മൾ പഠിച്ചു കഴിഞ്ഞു. ആശാ പ്രവർത്തകരും ഈ ശത്രുവിനെ എങ്ങനെ നേരിടണമെന്ന് പഠിച്ചു കഴിഞ്ഞുവെന്നും’ പ്രധാനമന്ത്രി പറഞ്ഞു.
Comments