തിരുവനന്തപുരം : കെഎസ്ആർടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തൊഴിലാളി യുണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു.ശമ്പള പരിഷ്‌കരണത്തിൽ തൊഴിലാളികൾ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമായില്ല. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ബിഎംഎസ് വ്യക്തമാക്കി.
150 കോടിയാണ് ഇപ്പോൾ കെഎസ്ആർടിസിക്ക് സർക്കാർ നൽകുന്ന സഹായം.തൊഴിലാളികളുടെ ആവശ്യം പരിഗണിച്ചാൽ ഇത് 180 കോടിയാകും. സ്‌കൂളുകൾ തുറന്ന സാഹചര്യവും ശബരിമല തീർത്ഥാടനവും കൂടി കണക്കിലെടുത്ത് പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ചർച്ചയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി കൂടുതൽ ചർച്ച ചെയ്യാമെന്ന് മന്ത്രി വ്യക്തമാക്കി. യൂണിയനുകൾക്ക് മറ്റ് താൽപര്യങ്ങളുണ്ടെന്ന് മന്ത്രി ആരോപിച്ചു.
ഈ വെള്ളിയും ശനിയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. നാളെ അർധരാത്രി പണിമുടക്ക് ആരംഭിക്കും.
ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം യൂണിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.
Comments