ആലപ്പുഴ: ഐ.ടി.മേഖലയിൽ പബ്ബുകളും വൈൻ പാർലറുകളും തുടങ്ങാനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻതിരിയണമെന്ന് കോൺഗ്രസ് നേതാവും മുൻ കെപിസിസി അദ്ധ്യക്ഷനുമായ വി.എം സുധീരൻ. കേരളത്തെ സമ്പൂർണ്ണ സാമൂഹിക അരാജക സംസ്ഥാനമായി മാറ്റിയെടുക്കുകയാണ് ഇടതുമുന്നണി സർക്കാറിന്റെ പ്രഥമവും പ്രധാനവുമായ അജണ്ടയെന്ന് വ്യക്തമാക്കുന്നതാണ് ഈ നീക്കമെന്നും സുധീരൻ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഐടി പാർക്കുകളിൽ പബ്ബുകളില്ലെന്നും വൈ്ൻ പാർലർ ഇല്ലെന്നും പറഞ്ഞത്. ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിൽ തീർത്തും പരാജയപ്പെട്ട സർക്കാരിന്റെ ഏറ്റവും മുന്തിയ പരിഗണന മദ്യം-മയക്കുമരുന്ന് വ്യാപനത്തിലാണെന്ന അതിഗുരുതരമായ ആക്ഷേപം നിലനിൽക്കെയാണ് ഐ.ടി.മേഖലയിലേയ്‌ക്കുകൂടി ഇതെല്ലാം വ്യാപിപ്പിക്കുവാൻ ലക്ഷ്യമിടുന്നതെന്ന് സുധീരൻ ചൂണ്ടിക്കാട്ടി.
പബ്ബുകളും തുടർന്നുള്ള സംവിധാനങ്ങളും ഏർപ്പെടുത്താൻ ശ്രമിക്കുന്നത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെപേരിൽ അധികാരത്തിൽ വന്ന ഭരണാധികാരികളാണെന്നത് അതീവ വിചിത്രമാണെന്നും സുധീരൻ പറയുന്നു. ഐ.ടി മേഖലയ്‌ക്കുതന്നെ വൻതിരിച്ചടിയാകുന്ന വിവേകശൂന്യമായ ഈ നീക്കം ആപൽക്കരമാണ്. ഇത് ഏറ്റവും വലിയ ജനവഞ്ചനയാണ്. ഭരണനേതൃത്വം അനുവർത്തിച്ചുവരുന്ന നയങ്ങളിലെയും നടപടികളിലെയും കാപട്യം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നുവെന്നും സുധീരൻ പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യസ്ഥിതിയെ അതിഗുരുതരമായ ദുരവസ്ഥയിലേയ്‌ക്ക് തള്ളിവിടുകയും ഐ.ടി.മേഖലയിൽ അരാജകാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ജനദ്രോഹ നീക്കത്തിൽനിന്നും സർക്കാർ പിന്തിരിഞ്ഞേ മതിയാകൂവെന്നും സുധീരൻ പറഞ്ഞു.
Comments