കൊച്ചി: മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ഒടിടി റിലീസിംങ് തന്നെ. തിയേറ്റർ ഉടമകളുമായി ഫിലിം ചേമ്പർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ തന്നെ സിനിമ ഇറങ്ങുമെന്ന് ഉറപ്പായത്. ഫിലിം ചേമ്പർ പ്രസിഡന്റ് ജി. സുരേഷ് കുമാർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. നിർമ്മാതാവിന്റെ പ്രതിനിധികളും തിയേറ്റർ ഉടമകളും ഇന്ന് നടത്തിയ അവസാന ഘട്ട ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.
കൊറോണ മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ സിനിമാ മേഖല സ്തംഭിച്ചപ്പോൾ മരക്കാരിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. ബിഗ് സ്‌ക്രീനിൽ ആസ്വദിക്കാൻ തക്കവണ്ണം തയാറാക്കിയ ചിത്രം എന്തുവന്നാലും തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്ന തീരുമാനത്തിലായിരുന്നു അണിയറ പ്രവർത്തകർ ആദ്യം. എന്നാൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന വാർത്ത പരന്നത് ആഴ്ചകൾക്ക് മുമ്പ്. ദേശീയ ചലചിത്ര അവാർഡ് ദാന ചടങ്ങിനെത്തിയ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.
ചിത്രത്തിന്റെ റിലീസിന് ഇനിയും കാത്തിരിക്കാൻ സാധിക്കില്ലെന്നും മരക്കാർ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. നിർമ്മാതാവിന്റെ പരസ്യപ്രസ്താവന തിയേറ്ററുടമകളിൽ കടുത്ത നിരാശയുണുണ്ടാക്കിയത്. കൊറോണ പ്രതിസന്ധിയ്‌ക്ക് ശേഷം തിയേറ്ററുകൾ തുറന്നെങ്കിലും കാണികൾ കുറഞ്ഞതിനാൽ തിയേറ്ററുകളിലും ഷോകൾ റദ്ദാക്കേണ്ട സാഹചര്യമാണ്. മരക്കാർ പോലൊരു ചിത്രം റിലീസിനെത്തിയാൽ പ്രേക്ഷകർ കൂടുതലെത്തുമെന്ന പ്രതീക്ഷയിലായിരുന്ന തങ്ങളെ തീർത്തും നിരാശപ്പെടുത്തുന്നതാണ് നിർമാതാവിന്റെ പ്രസ്താനയെന്ന് തീയേറ്റർ ഉടമകൾ പറയുന്നു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യമാണ് മരക്കാറിനെ തീയേറ്ററിൽ റിലീസിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. നിലവിൽ അമ്പത് ശതമാനം മാത്രമാണ് തിയേറ്ററിലെ കപ്പാസിറ്റി. അതുകൊണ്ട് തിയേറ്ററിൽ റിലീസ് ചെയ്താലും ലാഭമുണ്ടാക്കാനാവില്ലെന്നാണ് മരക്കാറിന്റെ നിർമാതാക്കൾ കണക്കുകൂട്ടൽ. മരക്കാർ തീയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ 50 കോടി രൂപ അഡ്വാൻസ് നൽകണമെന്ന് നേരത്തെ ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യത്തിൽ തനിക്ക് മിനിമം ഗ്യാരണ്ടി നൽകണമെന്നും ആന്റണി പെരുമ്പാവൂർ ഫിലിം ചേംബറിനെ അറിയിച്ചിരുന്നു. എന്നാൽ നഷ്ടം വന്നാൽ ആ പണം തിരികെ നൽകില്ലന്നും, എന്നാൽ ലാഭവിഹിതം നൽകണമെന്നും ആന്റണി പെരുമ്പാവൂർ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ 50 കോടി രൂപ അഡ്വാൻസ് തുക നൽകാനാവില്ലെന്ന നിലപാടിലാണ് തീയേറ്റർ ഉടമകൾ സ്വീകരിച്ചത്.
ഒടിടിയിൽ ആമസോൺ അടക്കമുള്ള പ്‌ളാറ്റ് ഫോമുകൾ മരയ്‌ക്കാറിന് വെച്ചരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന തുകയാണ്. മോഹൻലാലിനൊപ്പം ബോളിവുഡ് തമിഴ് താരങ്ങൾ കൂടി ഉള്ളതിനാൽ എല്ലാ ഭാഷകളിലും ക്രിസ്തുമസ് കാലത്ത് വമ്പൻ റിലീസാണ് ഒടിടി പ്ലാറ്റ് ഫോമുകളുടെ ലക്ഷ്യം.
Comments