മുംബൈ : ആഡംബരകപ്പലിലെ ലഹരിപാർട്ടി കേസിൽ നാർക്കോടിക് കൺട്രോൾ ബ്യൂറോ സോണൽ ഓഫീസർ സമീർ വാങ്കഡയെ അന്വേഷണ സംഘത്തിൽ നിന്ന മാറ്റിയതായുള്ള വ്യാജ വാർത്ത വിശ്വസിച്ച് മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. സമീറിനെ അന്വേഷണ സംഘത്തിൽ നിന്ന മാറ്റിയതായി ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഇത് വിശ്വസിച്ച മാലിക് ഇതൊരു തുടക്കം മാത്രമാണെന്ന ടിറ്റ്വറിൽ കുറിച്ചു.
‘ആര്യൻ ഖാന്റേത് ഉൾപ്പെടെ അഞ്ച് കേസുകളിൽ നിന്ന് സമീർ വാങ്കഡെയെ നീക്കിയിരിക്കുന്നു.26 കേസുകളിൽ കൂടി അന്വേഷണം നടത്താനുണ്ട്. ഇതൊരു തുടക്കം മാത്രമാണ്. ഈ സംവിധാനത്തെ ശുദ്ധീകരിക്കാൻ ഇനിയും ഏറെ ചെയ്യേണ്ടതുണ്ട് ഞങ്ങൾ അത് ചെയ്യും. എന്നാണ് മാലിക് ട്വീറ്റ് ചെയ്തത്.
അതേസമയം ലഹരിമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും സമീർ വാങ്കഡെയെ നീക്കിയെന്ന വാർത്തകൾ എൻസിബി തള്ളി. പ്രചരിക്കുന്നവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും, ഒരു ഓഫീസറെയും തൽ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നും എൻസിബി വ്യക്തമാക്കി. എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞജയ് കുമാർ സിംഗാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറപ്പെടുവിച്ചത്.
സമീർ വാങ്കഡെയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയിട്ടില്ലെന്നും, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയാണ് ചെയ്തതെന്നുമാണ് എൻസിബി വ്യക്തമാക്കിയത്. ഡൽഹി യൂണിറ്റിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. മുംബൈ യൂണിറ്റിൽ നിന്നും ആറ് കേസുകൾ പ്രത്യേക സംഘത്തിന് കൈമാറിയെന്നും എൻസിബി വ്യക്തമാക്കി.
Comments