ലണ്ടൻ: മാഞ്ചസ്റ്റർ ടീമുകൾ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോരാട്ടത്തിനിറങ്ങുന്നു. കഴിഞ്ഞ നാലു തവണ പ്രീമിയർ ലീഗിൽ ഏറ്റുമുട്ടിയപ്പോഴും യുണൈറ്റഡിനായിരുന്നു ജയം. ലീഗിലെ മുൻനിരക്കാരായ ചെൽസിക്കും ഇന്ന് മത്സരമുണ്ട്. ബേൺലിയെയാണ് നീലപ്പട നേരിടുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രഫോഡിലാണ് മത്സരം നടക്കുന്നത്.കഴിഞ്ഞയാഴ്ച ലിവർപൂളിനെതിരെ 5-0ന്റെ ക്ഷീണം കുറച്ചൊന്ന് തീർന്നത് ടോട്ടനത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതോടെയാണ്. ക്രിസ്റ്റിയാനോ റൊണാൾഡോ ടീമിലെത്തിയ ശേഷമുള്ള മത്സരത്തിൽ സിറ്റിക്കെതിരെ മികച്ച ജയത്തിനപ്പുറം ഒന്നും യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നില്ല.
സിറ്റിയുടെ കണക്കിൽ എവേ മത്സരങ്ങളിൽ ഏഴു തവണ യുണൈറ്റഡിനെ തോൽപ്പിച്ചതാണ് കരുത്തുപകരുന്നത്. പരിശീലകരുടെ കാര്യത്തിൽ സിറ്റി പരിശീലകൻ പെപ്പ് ഗാർഡിയോളയേക്കാൾ യുണൈറ്റഡ് പരിശീലകൻ സോൾസ്ജർക്കാണ് മുൻതൂക്കം.
താരങ്ങളിൽ ക്രിസ്റ്റിയാനോ തന്നെയാണ് യുണൈറ്റഡിന്റെ ശ്രദ്ധാകേന്ദ്രം. മുമ്പ് അഞ്ചു തവണ യുണൈറ്റഡിനായി സിറ്റിക്കെതിരെ കളിച്ചപ്പോഴൊക്കെ ക്രിസ്റ്റിയാനോ ഗോൾ നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ പത്തുകളികളിലായി 20 പോയിന്റോടെ സിറ്റി മൂന്നാമതും 17 പോയിന്റോടെ യുണൈറ്റഡ് അഞ്ചാമതുമാണ്.
രണ്ടാം മത്സരത്തിൽ ലീഗിൽ മുൻ പന്തിയിലുള്ള ചെൽസി ബേൺലിയെ നേരിടും. ചാമ്പ്യൻസ് ലീഗിൽ മാൽമോയെ ഏക ഗോളിന് തോൽപ്പിച്ചാണ് ചെൽസി സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ന്യൂകാസിലിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.
Comments