ആലപ്പുഴ: ജി സുധാകരനെതിരെ സിപിഎമ്മിൽ അച്ചടക്ക നടപടി. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗുരുതരമായ വീഴ്‌ച്ച സംഭവിച്ചുവെന്ന് പാർട്ടി കണ്ടെത്തി. സുധാകരന്റെ ഭാഗത്ത് നിന്നും സ്ഥാനാർത്ഥിക്കും മുന്നണിയ്‌ക്കും തെരഞ്ഞെടുപ്പ് വിജയത്തിന് ആവശ്യമായ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ. സുധാകരൻ അച്ചടക്ക നടപടി നേരിടുന്നത് ഇത് രണ്ടാം തവണയാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് സമിതിയാണ് സുധാകരനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചത്. അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റഎ വിജയം ഉറപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നതിൽ സുധാകരന് വീഴ്‌ച്ച വന്നുവെന്നാണ് കണ്ടെത്തൽ. സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ജി സുധാകരന്റെ പേരെടുത്ത് പരാമർശിച്ച് വിമർശിച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ വിജയം ഉറപ്പിക്കുന്നതിന് സഹായകരമല്ലാത്ത ചില നിലപാടുകൾ ജി.സുധാകരന്റെ ഭാഗത്തു നിന്നുണ്ടായി. സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ആത്മാർത്ഥമായി പ്രവർത്തിച്ചില്ല. തെരഞ്ഞെടുപ്പിന് ആവശ്യമായ സഹായങ്ങൾ നൽകുന്നതിലും പരിമിതികളുണ്ടായെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എളമരം കരീമും കെജെ തോമസും അംഗങ്ങളായുള്ള കമ്മീഷന്റേതാണ് റിപ്പോർട്ട്.
Comments