തൃശൂർ: മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീരേഖ രാജഗോപാലിന് ആദരവർപ്പിച്ച് എം.പി സുരേഷ്ഗോപി. ശ്രീരേഖയുടെ തൃശൂരിലുള്ള വീട്ടിൽ നേരിട്ടെത്തിയാണ് സുരേഷ് ഗോപി ശ്രീരേഖയെ അഭിനന്ദിച്ചത്. പൊന്നാട അണിയിച്ചുകൊണ്ടാണ് എംപി തന്റെ സന്തോഷം ശ്രീരേഖയുമായി പങ്കുവെച്ചത്. എന്നാൽ പൊന്നാട അണിയിക്കാൻ താൻ ഏറ്റവും കൂടുതൽ ആരാധിക്കുന്ന മലയാളത്തിലെ മികച്ച നടൻ തന്നെ തന്റെ വീട്ടിലെത്തിയത് ശ്രീരേഖയ്‌ക്ക് വിശ്വസിക്കാനായില്ല. കണ്ണീരോടെയാണ് ശ്രീരേഖ എംപിയുടെ ആദരവേറ്റുവാങ്ങിയത്.
മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡാണ് ഇത്തവണ ശ്രീരേഖയെ തേടിയെത്തിയത്. ശ്രീരേഖയുടെ ആദ്യചിത്രമാണ് ‘വെയിൽ’. ഇതിലെ രാധയെന്ന കഥാപാത്രമാണ് ശ്രീരേഖയെ അവാർഡിനർഹയാക്കിയത്. ശ്രീരേഖ വനിത- ശിശുക്ഷേമവകുപ്പിൽ കൊച്ചിയിൽ സൈക്കോളജിസ്റ്റാണ്. ടിക് ടോക്കിലൂടെയൊക്കെയുള്ള ശ്രീരേഖയുടെ അഭിനയംകണ്ടാണ് സംവിധായകൻ ശരത് സിനിമയിലേക്ക് ക്ഷണിച്ചത്.
ആലപ്പുഴ, തണ്ണീർമുക്കം അശ്വതിയാണ് ശ്രീരേഖയുടെ ജന്മവീട്. കോനൂർ നാലുകെട്ട് സ്വദേശിയും ചലച്ചിത്ര നിർമാതാവുമായ സന്ദീപ് ശ്രീധറിന്റെ ഭാര്യയാണ് ശ്രീരേഖ. വെയിലിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയാണ് സന്ദീപ്. സിനിമ പൂർത്തീകരിച്ചശേഷം 2020 മാർച്ച് 20ന് ആയിരുന്നു വിവാഹം. മോർഗ്, ഗലീലിയോ എന്നീ ചിത്രങ്ങളിൽ സന്ദീപിന്റെ നിർമാണ പങ്കാളിയാണു ശ്രീരേഖ.















