തിരുവനന്തപുരം ; സ്കൂൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്ന കപ്പലണ്ടി (കടല) മിഠായിയിൽ വിഷാംശം കണ്ടെത്തി . ‘ഭക്ഷ്യ ഭദ്രതാ അലവൻസ്’ പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളിൽ ഉൾപ്പെട്ട മിഠായിയിലാണ് പൂപ്പലിൽ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തിയത് . പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം സപ്ലൈകോ ആയിരുന്നു 30 ലക്ഷം കുട്ടികൾക്കുള്ള കിറ്റ് വിതരണം നടത്തിയത്.
2020-21 അദ്ധ്യയനവർഷം പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് 200 ദിവസത്തേക്കും, അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികൾക്ക് 220 ദിവസത്തേക്കുമുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് സപ്ലൈകോയുടെ സഹകരണത്തോടെയാണ് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരത്തെ സർക്കാർ അനലറ്റിക് ലാബിൽ പരിശോധിച്ച സാംപിളിലാണ് അഫ്ലോടോക്സീൻ ബിവൺ എന്ന വിഷാംശം അനുവദനീയമായ അളവിൽ കൂടുതലുണ്ടെന്നു കണ്ടെത്തിയത് . ഇത് കഴിക്കാൻ സുരക്ഷിതമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു . മാത്രമല്ല ബാച്ചും നമ്പറും മറ്റും പായ്‌ക്കറ്റിൽ രേഖപ്പെടുത്തിയിട്ടുമില്ല . അതുകൊണ്ട് തന്നെ ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ലംഘനവും നടന്നതായി റിപ്പോർട്ടിൽ പറയുന്നു.
15.70 രൂപയാണ് ഒരു പായ്‌ക്കറ്റ് കപ്പലണ്ടി മിഠായിയുടെ വില. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായിരുന്നു കിറ്റ് വിതരണം .
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽപ്പെടുന്ന പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 29,52,919 വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഭക്ഷ്യ ഭദ്രതാ അലവൻസ് പദ്ധതി ആരംഭിച്ചത് . .
പ്രീപ്രൈമറി,പ്രൈമറി വിഭാഗം കുട്ടികൾക്ക് രണ്ട് കിലോ, ആറു കിലോ വീതം ഭക്ഷ്യധാന്യവും 497 രൂപയ്‌ക്കുള്ള ഭക്ഷ്യസാധനങ്ങളടങ്ങിയ ഭക്ഷ്യ കിറ്റുകളുമാണ് വിതരണം ചെയ്യുന്നത് . അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് പത്തു കിലോ അരിയും 782.25 രൂപയ്‌ക്കുള്ള ഭക്ഷണസാധനങ്ങളുമുള്ള കിറ്റുകളുമാണ് വിതരണം ചെയ്യുന്നത് .















