ലക്‌നൗ: ഉത്തർപ്രദേശിൽ സിക്ക വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തിര യോഗം വിളിച്ച് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ കാൻപൂരിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള 79 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അവസാനമാണ് കാൻപൂർ ജില്ലയിൽ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചത്.
രോഗം വ്യാപനം നിയന്ത്രിക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. യോഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ ആരോഗ്യ വിദഗ്ധർ പങ്കെടുക്കും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കാൻപൂരിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലേയും ആരോഗ്യ വകുപ്പ് ജാഗ്രതയിലായിരിക്കുകയാണ്. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ഡൽഹിയിൽ ദിവസവും നിരവധി പേരാണ് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത്. കൊറോണയെപ്പോലെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് സിക്ക പകരാനുള്ള സാദ്ധ്യത വളരെ കുറവാണ്. എങ്കിലും ജാഗ്രത പാലിക്കുന്നതാണ് ഉചിതമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ് സിക്ക വൈറസ് ബാധ നേരത്തെ സ്ഥിരീകരിച്ചിട്ടുള്ളത്. ഈഡിസ് കൊതുകുകളാണ് വൈറസ് വാഹകർ. 1952ൽ ഉഡാണ്ടയിലും ടാസാമിയയിലുമാണ് സിക്ക വൈറസ് ബാധ ആദ്യമായി സ്ഥിരീകരിച്ചത്. രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കുന്ന പനി, പേശി വേദന, തലവേദന എന്നിവയാണ് രോഗലക്ഷണം.
Comments